കുറുക്കന്റെ ആക്രമണത്തിൽ ചത്ത മുഹമ്മദിന്റെ ആടുകൾ.
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിലെ നുച്യാട് കപ്പണയിൽ ഗർഭിണികളായ രണ്ട് ആടുകൾ ഉൾപ്പടെ നാല് ആടുകളെ കുറുക്കൻ കൂട്ടം കടിച്ചുകൊന്നു. ഒരാടിന് ഗുരുതരമായി പരിക്കേറ്റു. ചന്ദ്രോത്ത് സി. മുഹമ്മദിന്റെ വീട്ടിൽ വളർത്തിയിരുന്ന ആടുകളെയാണ് കൂട്ടിൽ കയറി കുറുക്കൻ കടിച്ചുകൊന്നത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
കൂട്ടിൽനിന്ന് അസ്വാഭാവികമായ രീതിയിൽ ആടുകളുടെ കരച്ചിലും ബഹളവും കേട്ട് വീട്ടുകാർ പുറത്തേക്കിറങ്ങി നോക്കുന്പോഴേക്കും കുറുക്കൻകൂട്ടം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. ആടുവളർത്തലാണ് മുഹമ്മദിന്റെ പ്രധാന ഉപജീവനമാർഗം. കുറുക്കന്റെ ആക്രമണത്തിൽ ഗർഭിണികളായ രണ്ട് ആടുകൾ കൂടി ചത്തതോടെ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിവരമറിഞ്ഞ് വനപാലകർ സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് നേരത്തെയും കുറുക്കന്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും രാത്രികാലങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് നിരന്തരം ഭീഷണി നേരിടുന്നതായും നാട്ടുകാർ പറഞ്ഞു.
സ്വകാര്യവ്യക്തികളുടെ പറമ്പുകൾ വ്യാപകമായി കാടുപിടിച്ച് കിടക്കുന്നതിനാൽ വന്യമൃഗങ്ങൾ ഇവിടെ തന്പടിക്കുകയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. കാടുപിടിച്ച സ്ഥലങ്ങൾ വെട്ടിത്തെളിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി അറിയിച്ചു.
വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ ചത്ത ആടുകളുടെ പോസ്റ്റ്മോർട്ടം നടത്തി നഷ്ടത്തിന്റെ കണക്ക് തയാറാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. അർഹമായ നഷ്ടപരിഹാരം കർഷകന് ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വനപാലകർ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വന്യമൃഗശല്യം വർധിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുകയും മുഹമ്മദിന് നഷ്ടപരിഹാരം എത്രയും വേഗം അനുവദിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.