വെള്ളം കയറിയ കുരിശുപള്ളിക്കവലയില്‍ നിന്നുള്ള ദൃശ്യം.
പാലാ: അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ ജനം വലഞ്ഞു. ഒറ്റ രാത്രി പെയ്ത മഴയിൽ പാലാ മുങ്ങി. കിഴക്കൻ മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയിലും മണ്ണിടിച്ചിലിലും പാലായെ വെള്ളത്തിലാഴ്ത്തുകയായിരുന്നു. പുലർച്ചെയാണ് പാലായിലേക്ക് വെള്ളം ഒഴുകിയെത്തിയത്. കൂടാതെ മീനച്ചിലാറിന്റെ പോഷകനദികളും കരകവിഞ്ഞതോടെ ജലനിരപ്പ് ഉയരുകയും ക്രമേണ ടൗൺ വെള്ളത്തിൽ മുങ്ങുകയുമായിരുന്നു.
ഗതാഗതം തടസപ്പെട്ടു
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പാലായില്‍ നിന്നുള്ള മിക്ക റൂട്ടുകളിലും ഗതാഗതം തടസപ്പെട്ടു. ബൈപാസ് വഴി മാത്രമാണ് ഏതാനും റൂട്ടുകളില്‍ സര്‍വീസ് നടത്തിയത്. പാലാ ടൗണില്‍ വെള്ളം കയറി. സ്റ്റേഡിയം ജംഗ്ഷന്, ടൗണ്‍ ബസ് സ്റ്റാന്‍ഡ്, കുരിശുപള്ളിക്കവല, ബിഷപ്പ് ഹൗസിന് മുന്‍വശം, അരുണാപുരം, പാലാ കോട്ടയം റൂട്ടില്‍ കൊട്ടാരമറ്റം, അരുണാപുരം, മരിയന്‍ ജംഗ്ഷന്, ആണ്ടൂര്‍ക്കവല, ഇന്‍ഡ്യാര്‍ ഫാക്ടറി എന്നിവിടങ്ങളില്‍ വെള്ളം കയറി. കൊടുങ്ങൂര്‍ റൂട്ടില്‍ മുത്തോലി ബ്രില്യന്റ് സ്റ്റഡി സെന്റര്‍ മുതല്‍ മുത്തോലിക്കടവ് വരെ വെള്ളം കയറി. പൊന്‍കുന്നം റൂട്ടില്‍ മുരിക്കുംപുഴ, പന്ത്രണ്ടാം മൈല്‍, കടയം, മീനച്ചില്‍, പൂവരണി എന്നിവിടങ്ങളിലും ഇടമറ്റം, വിലങ്ങുപാറ, പൂവത്തോട് എന്നിവിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. ഈരാറ്റുപേട്ട റൂട്ടില്‍ മൂന്നാനി, ചെത്തിമറ്റം, പനയ്ക്കപ്പാലം എന്നിവിടങ്ങളില്‍ വെള്ളം കയറി. രാമപുരം റൂട്ടില്‍ മാര്‍ക്കറ്റ് ഭാഗം, മുണ്ടുപാലം, കരൂര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
കോഴി ഫാമില്‍ നാശനഷ്ടം
വെള്ളപ്പൊക്കത്തില്‍ പാറപ്പള്ളിയിലെ കോഴി ഫാമിലെ 2500 ൽപരം കോഴികൾ ചത്തു. മൂളയ്ക്കല്‍ ജിനീഷ് അലക്സിന്റെ നാല്പതു ദിവസം പ്രായമായ കോഴികളാണ് ചത്തത്.
ഗാന്ധിപ്രതിമ സുരക്ഷിതമായി മാറ്റി
പാലാ മൂന്നാനിയില്‍ പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് സ്ഥാപിച്ച ഗാന്ധിപ്രതിമ വെള്ളപ്പൊക്കത്തെ തുടർന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രതിമയ്ക്ക് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും വെള്ളം ഇറങ്ങിയാലുടന്‍ ഗാന്ധിസ്ക്വയര്‍ പൂര്‍വസ്ഥിതിയിലാക്കി അടുത്ത ആഴ്ച തന്നെ പ്രതിമ വീണ്ടും സ്ഥാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
ദുരിതാശ്വാസ ക്യാമ്പ് തുറന്നു
പ്രളയബാധിതര്‍ക്കായി പാലാ നഗരസഭയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം, താമസം, ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും നഗരസഭ ഉറപ്പാക്കുമെന്ന് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ അറിയിച്ചു. മാണി സി. കാപ്പന് എംഎല്‍എ ക്യാമ്പ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. നിലവില്‍ 31 പേരാണ് ക്യാമ്പിലുള്ളത്. ക്യാമ്പിലുള്ളവരില്‍ 12 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. ബാക്കിയുള്ളവര്‍ പുരുഷന്മാരാണ്. ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ദുരിതബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജിത പ്രകാശും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രളയസാഹചര്യം തുടരുന്നതിനാല്‍ ക്യാമ്പിലെ സൗകര്യങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കാനും നഗരസഭ നടപടി സ്വീകരിച്ചുവരികയാണ്.