തൃപ്രയാർ: അഴിമാവിൽ മോഷണക്കുറ്റം ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന ഗൃഹനാഥനെ തന്റെ നേതൃത്വത്തിൽ ആൾക്കൂട്ടആക്രമണം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് താന്ന്യം ഗ്രാമപഞ്ചായത്ത് 11 -ാം വാർഡ് അംഗം മിനി ജോസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
മാനസിക വെല്ലുവിളി നേരിടുന്ന ചെമ്മാപ്പിള്ളി വീട്ടിൽ അജയൻ എന്നയാൾ നിരന്തരം കോൺഗ്രസിന്റെ പതാക കത്തിച്ചുവരുകയാണ്. തന്റെ ഭർത്താവിന്റെ കട കുത്തിത്തുറന്ന് നാശം വരുത്തിയിരുന്നു. കാറുകൾ തല്ലി പൊളിച്ചിട്ടുണ്ട്.
ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചപ്പോൾ വാർഡ് അംഗമെന്ന നിലയിൽ എത്തി ചികിത്സക്കായി മാനസിക രോഗ ആശുപതിയിൽ കൊണ്ടുപോയി സഹായിച്ചത് താനാണ്. ഗ്രാമസഭയിൽവരെ ഇയാൾക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു. ഇയാൾ ആക്രമണം ഉണ്ടാക്കിയപ്പോൾ ഉപദേശിച്ച് വീട്ടിൽ കൊണ്ടാക്കുകമാത്രമാണ് ചെയ്തത്. ഒരു മർദനവും നടത്തിയിട്ടില്ല. ഇയാളുടെ വീട്ടിലെ അലമാരയും ജനലും ഇയാൾ തന്നെയാണ് അടിച്ചു തകർത്തത്. തനിക്കുനേരെ തെറ്റായ ആരോപണങ്ങളാണ് ചിലർ നടത്തിവരുന്നതെന്നും മിനി ജോസ് പറഞ്ഞു.
മിനി ജോസ് വിജയിച്ചതോടെ രാഷ്ട്രീയപരമായി നിരന്തരമായി വേട്ടയാടുകയാണെന്ന് കോൺഗ്രസ് താന്ന്യം മണ്ഡലം പ്രസിഡന്റ് ആന്റോ തൊറയൻ, ഡിസിസി ജനറൽ സെക്രട്ടറി എൻ.എസ്. അയൂബ് എന്നിവരും പത്ര സമ്മേളനത്തിൽ പറഞ്ഞു.
അജയനുനേരെ ഒരാക്രമണവും ഉണ്ടായിട്ടില്ലെന്ന് അജയന്റെ സഹോദരന്റെ മകൾ റീജചന്ദ്രനും പറഞ്ഞു. കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് അനിൽ ചക്കാണ്ടിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.