വെള്ളത്തിൽ മുങ്ങിയ പഴശി പാർക്കിലെ അമ്യൂസ്മെന്റ് കേന്ദ്രം.
ഇരിട്ടി: പഴശി പദ്ധതിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പാർക്കിലേക്കു വെള്ളം കയറിയതോടെ പഴശി പാർക്കിൽ ലക്ഷം രൂപയിലധികം നഷ്ടം. കുട്ടികളുടെ പ്രധാന വിനോദസൗകര്യമായ ബംബർ കാർ അമ്യൂസ്മെന്റ് സംവിധാനമാണ് വെള്ളത്തിൽ മുങ്ങി പൂർണമായും ഉപയോഗശൂന്യമായത്.
ഒന്നര ലക്ഷം രൂപ വീതം വിലമതിക്കുന്ന അഞ്ച് ബംബർ കാറുകളും അവ ഓടിക്കുന്നതിനായി സജ്ജീകരിച്ച പ്ലൈവുഡ് നിർമിത ട്രാക്കും പൂർണമായും വെള്ളത്തിനടിയിലായി. ഇതോടെ അമ്യൂസ്മെന്റ് സംവിധാനം മുഴുവൻ പ്രവർത്തനരഹിതമായി.
പഴശി പദ്ധതിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ പദ്ധതിയുടെ ഷട്ടറുകൾ ഒരുമിച്ച് ഉയർത്തിയതാണ് പാർക്കിലേക്ക് വെള്ളം കയറാൻ കാരണമായതെന്നാണ് അധികൃതർ പറയുന്നത്. സ്വകാര്യ വ്യക്തി ലീസിനെടുത്താണ് അമ്യൂസ്മെന്റ് കേന്ദ്രം നടത്തിവരുന്നത്.കഴിഞ്ഞ വർഷവും വെള്ളം അമ്യൂസ്മെന്റ് കേന്ദ്രത്തിനു സമീപം എത്തിയിരുന്നെങ്കിലും ഇത്തവണത്തെ പോലെ അകത്തേക്കു കയറുകയുണ്ടായിരുന്നില്ല. പാർക്കിലെ മറ്റു സ്റ്റാളുകൾക്കും അനുബന്ധ സൗകര്യങ്ങൾക്കും ചെറിയ തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.