ചവറ : ചവറ സബ് ട്രഷറിയിൽനിന്നും പെൻഷൻ വാങ്ങുന്നവർ ഉച്ചവരെ കാത്തു നിൽക്കേണ്ടതിനാൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നതായി പരാതി.
രാവിലെ ഒമ്പതരയ്ക്കു ടോക്കൺ ലഭിക്കുന്നവർക്ക് ഏകദേശം 12നു ശേഷമേ പണം ലഭിക്കുകയുള്ളു. അതാതു ദിവസം പന്മന വടുതലയിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ ശാഖയിൽനിന്നാണ് സബ് ട്രഷറി ഉദ്യോഗസ്ഥർ പണം എടുത്തു കൊണ്ടുവരേണ്ടത്. ഇവിടെ വേണ്ടത്ര കാഷ് ചെസ്റ്റ് സൗകര്യമില്ലാത്തതിനാൽ കരുനാഗപ്പള്ളി ശാഖയിൽനിന്നു വേണം വടുതലയിൽ പണം എത്തേണ്ടത്.
ഇവിടെ പണം എത്തിയെന്നറിഞ്ഞ ശേഷമാണ് ട്രഷറി ജീവനക്കാർ പണത്തിനു പോകുന്നത്. പണമെത്തുമ്പോൾ ഏകദേശം ഉച്ചയാകും.
സർവീസ് പെൻഷൻകാരും കുടുംബ പെൻഷൻകാരുമായി 1800 ലധികം പേരുള്ള ഇവിടെ ആദ്യത്തെ അഞ്ചു ദിവസങ്ങളിൽ ഓരോ ദിവസവും ഒരു കോടിയോളം രൂപ വേണ്ടി വരും. തുടർന്നുള്ള ദിവസങ്ങളിൽ ഈ തുക 50 ലക്ഷം, 25 ലക്ഷം എന്നിങ്ങനെ കുറയും. ചവറയിൽ കാഷ് ചെസ്റ്റുള്ള ഫെഡറൽ ബാങ്കിലേക്കു ട്രഷറി ഇടപാടുകൾ മാറ്റി പെൻഷൻ വിതരണത്തിനുള്ള കാലതാമസം ഒഴിവാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ നേതാവ് ചവറ സുരേന്ദ്രൻപിള്ള ആവശ്യപ്പെട്ടു.
Tags : local nattuvishesham