പിറവത്ത് കരക്കോട് ഭാഗത്ത് കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കുന്നു.
പിറവം: പിറവത്ത് അടിക്കടിയുള്ള പൈപ്പ് പൊട്ടൽ മൂലം കുടിവെള്ള വിതരണം താറുമാറാകുന്നു. കഴിഞ്ഞ മൂന്നു ദിവസമായി മേഖലയിൽ കുടിവെള്ളമില്ല. നഗരസഭയിലെ കരക്കോട് ഭാഗത്ത് പ്രധാന ജലവിതരണക്കുഴൽ പൊട്ടിയതിനെത്തുടർന്നാണ് ജലവിതരണം മുടങ്ങിയത്. നന്നാക്കുന്ന ജോലികൾ പൂർത്തിയായിട്ടില്ല.
പൈപ്പുകളുടെ കാലപ്പഴക്കം മൂലമാണ് പൊട്ടൽ തുടരുന്നത്. ഭൂമിക്കടിയിലൂടെ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളിൽ ഭൂരിഭാഗവും, മൂന്നു പതിറ്റാണ്ടെങ്കിലും കാലപ്പഴക്കമുള്ളതാണ്. നിരോധിച്ചിരിക്കുന്ന പൈപ്പുകളിലൂടെയാണ് കുടിവെള്ളം വിതരണം ചെയ്യുന്നതെന്നാണ് ആക്ഷേപം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കക്കാട് പമ്പിംഗ് സ്റ്റേഷനിൽ നിന്നും പിറവത്തേയ്ക്ക് വെള്ളമെത്തുന്ന പൈപ്പ് കരക്കോട് ഭാഗത്ത് പൊട്ടിയത്. മിക്കവാറും ഈ ഭാഗത്ത് പൈപ്പ് പൊട്ടുന്നത് പതിവാണ്. 35 എംഎമ്മിന്റെ ആസ്ബറ്റോസ് പൈപ്പാണ് പൊട്ടിയത്. മൂന്നര മീറ്ററോളം ആഴത്തിൽ പൊട്ടിയതു മൂലമാണ് നന്നാക്കാൻ വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
കിണറുകളില്ലാത്ത ഗാർഹിക ഉപയോക്താക്കളും ദുരിതത്തിലായി. ഇന്ന് രാവിലെ മുതൽ കുടിവെള്ള വിതരണം പുനരാരംഭിക്കുമെന്നാണ് ഒടുവിലിപ്പോൾ അധികൃതർ അറിയിച്ചിരിക്കുന്നത്. അതേ സമയം പൈപ്പുകൾ പൊട്ടുന്നത് യഥാസമയം വാട്ടർ അഥോറിറ്റി അധികൃതർ നന്നാക്കാൻ തയാറാകുന്നില്ലെന്നുള്ള ആക്ഷേപവുമുണ്ട്.
Tags : Piravom Local News Ernakulam Nattuvishesham