കൽപ്പറ്റ: സൈബർ തട്ടിപ്പിനെതിരേ സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പരിശോധന നടത്തി. സംശയാസ്പദമായി ഇടപാടുകൾ നടന്നുവരുന്ന ബാങ്ക് അക്കൗണ്ടുകൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഏറ്റവുമധികം സംശയാസ്പദമായി ഇടപാടുകൾ നടന്ന 57 അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ശേഖരിച്ച് അവരുടെ വീടുകളിൽ റെയ്ഡ് നടത്തി. 27 പേരെ കസ്റ്റഡിയിലെടുത്തു നോട്ടീസ് നൽകി. ഇതുമായി ബന്ധപ്പെട്ട് 20 കേസുകൾ രജിസ്റ്റർ ചെയ്തു. തട്ടിപ്പിൽ നേരിട്ട് പങ്കാളികളായവരും കമ്മീഷൻ വാങ്ങി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാൻ നൽകിയവരും ഇതിൽ ഉൾപ്പെടും.
തട്ടിപ്പ് പണം ചെക്ക് വഴി പിൻവലിച്ചവരെയും എടിഎം വഴി പിൻവലിച്ചവരെയും അക്കൗണ്ടുകൾ വാടകയ്ക്ക് കൊടുത്തവരെയും വിൽപന നടത്തിയവരെയും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സൈബർ തട്ടിപ്പിനിരയാകാതിരിക്കാൻ വ്യക്തിവിവരങ്ങളായ സിം കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ, മറ്റു തിരിച്ചറിയൽ രേഖകൾ എന്നിവ കൈമാറുന്പോൾ ജാഗ്രത പുലർത്തുക. സൈബർ തട്ടിപ്പിന് ഇരയായാൽ 1930 എന്ന നന്പരിലൊ സൈബർ പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടുക. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
Tags : cy hunt Local News Wayanad Nattuvishesham