ബി.അജിത് കുമാർ
കൊല്ലം: മുനിസിപ്പല്‍ കോര്പ്പറേഷന് കൗണ്‍സിലറും വിദ്യാഭ്യാസ-കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ബി.അജിത് കുമാര്‍ (തൃക്കടവൂര്‍ അജിത്-53) ഓര്‍മയായി. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുരീപ്പുഴയിലെ വീട്ട് വളപ്പില്‍. മസ്തിഷ്ക മരണം സംഭവിച്ച അജിത് കുമാറിന്റെ അവയവങ്ങള്‍ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അഞ്ചു പേര്‍ക്കു ദാനം ചെയ്തു.
സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്സ്പ്ലാന്റ്ഓര്ഗനൈസേഷന് (കെ-സോട്ടോ) പദ്ധതി പ്രകാരമാണ് അവയവങ്ങള്‍ ദാനം ചെയ്തത്. രണ്ട് കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ട് പേര്‍ക്കും രണ്ട് കിഡ്നികള്‍ കൊല്ലം മെഡിസിറ്റിലെയും തിരുവനന്തപുരം കിംസിലെയും രോഗികള്‍ക്കും കരള്‍ തിരുവനന്തപുരം കിംസിലെ രോഗിക്കുമാണ് മാറ്റിവയ്ക്കുക. ഇന്നലെ ഉച്ച കഴിഞ്ഞ് അവയവങ്ങള്‍ നീക്കം ചെയ്ത് ബന്ധപ്പെട്ട ആശുപത്രികളിലേക്കു കൊണ്ടു പോയി. കുരീപ്പുഴ പ്ലാവറ നഗര്‍ 47, കോനാവട്ടത്ത് വീട്ടില്‍ പരേതരായ ഭാസ്കരന് പിള്ളയുടെയും ഗജദമ്മയുടെയും മകനാണ് അജിത് കുമാര്‍. സഹോദരങ്ങള്‍ സുരേഷ് കുമാര്‍, അജിത.
കൊല്ലം കോര്പ്പറേഷന് ഏഴാം നമ്പര്‍ ഡിവിഷനായ കുരീപ്പുഴയെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. തൃക്കടവൂര്‍ പഞ്ചാത്തിലേക്കും രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു.
പൊതുരംഗത്ത് ജനങ്ങള്‍ക്കായി ഓടിനടന്ന അജിത്, മരണത്തിലും വലിയൊരു മാതൃകയായി. വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ കെഎസ് യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ അജിത്ത് മാതൃകാപരമായ പൊതു പ്രവര്‍ത്തനമാണ് നയിച്ചത്. രാഷ്ട്രീയത്തിന് അതീതമായ സ്വീകാര്യതയാണ് അദ്ദേഹത്തിന് എല്ലായിടത്തും ലഭിച്ചത്. വീടില്ലാത്തവര്‍ക്കു വീട് വച്ചു കൊടുക്കാനും റേഷന്‍ കാര്‍ഡ് മുതല്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വരെയുള്ള കാര്യങ്ങളില്‍ പാവപ്പെട്ടവര്‍ക്കു താങ്ങും തണലുമാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
അവിവാഹിതനായ അജിത് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് ദിവസം മുന്‍പ് പക്ഷാഘാതം പിടിപെട്ട അദ്ദേഹത്തിനു മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പിന്നാലെ സഹോദരങ്ങളും മറ്റു കുടുംബാംഗങ്ങളുമാണ് അജിത് കുമാറിന്റെ ഇഷ്ടപ്രകാരം അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കിയത്.
അജിത് കുമാറിന്റെ മൃതദേഹം മേയര്‍ എ.കെ ഹഫീസിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്നു രാവിലെ പത്തിന് കൊല്ലം കോര്പ്പറേഷന് അധികാരികളെത്തി മൃതദേഹം ഔദ്യോഗികമായി ഏറ്റുവാങ്ങും. തുടര്‍ന്ന് വിലാപയാത്രയായി തട്ടാമല, പള്ളിമുക്ക്, കോളജ് ജംഗ്ഷന് വഴി കോര്പ്പറേഷന് അങ്കണത്തിലെത്തിക്കും. അവിടെ കോര്പ്പറേഷന് കൗണ്‍സില്‍ അംഗങ്ങളും ഉദ്യോഗസ്ഥരും ആദരാഞ്ജലി അര്‍പ്പിക്കും.
11 ന് സി. കേശവന് സ്മാരക ടൗണ്‍ഹാളില്‍ കൊണ്ടുവരും. അവിടെയാണ് കൊല്ലം നഗരത്തിനു വേണ്ടിയുള്ള പൊതു ദര്‍ശനം. 12 ഓടെ വീടിനു സമീപമുള്ള സ്കൂളില്‍ കൊണ്ടു വരും. രണ്ടിന് കുരീപ്പുഴയിലെ വീട്ടിലെത്തിച്ച് അന്ത്യ കര്‍മങ്ങള്‍ നടത്തും. മൂന്നിനു കുടുംബ വീടിനോടു ചേര്‍ന്നൊരുക്കുന്ന ചിതയില്‍ മൃതദേഹം സംസ്കരിക്കും.
അജിത് കുമാറിന്റെ വിയോഗത്തില്‍ മന്ത്രിമാരായ ബിന്ദുകൃഷ്ണ, പി.സി. വിഷ്ണുനാഥ്, ഷിബു ബേബി ജോണ്‍, മേയര്‍ എ.കെ ഹഫീസ്, കൊടിക്കുന്നില്‍ സുരേഷ് എംപി, വിഷ്ണു മോഹൻ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എ. ഷാനവാസ്ഖാന്, പി. ജെര്‍മിയാസ്, സൂരജ് രവി, ഡിസിസി പ്രസിഡന്റ് പി. രജേന്ദ്ര പ്രസാദ് തുടങ്ങിയവര്‍ അനുശോചിച്ചു.
Tags : NattuVishasham DistrictNews