കോട്ടയം: വാണിജ്യ സിലിണ്ടറുകളുടെ വില 183.50 രൂപ കുറഞ്ഞതോടെ ഹോട്ടലുകള്‍, റെസ്റ്ററന്റുകള്‍, ബേക്കറികള്‍, ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു നേരിയ ആശ്വാസമായി. ഏതാനും നാളുകളായി കുത്തനെ ഉയര്‍ന്നുകൊണ്ടിരുന്ന വിലയാണ് കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിക്കുന്നതിനു മുമ്പു കഴിഞ്ഞ ഫെബ്രുവരിയില്‍ വാണിജ്യ സിലിണ്ടര്‍ 17 കിലോഗ്രാമിന് 1530 രൂപയും 19 കിലോഗ്രാമിനു 1699 രൂപയുമായിരുന്നു. ഈ വിലയാണ് വലിയ തോതില്‍ ഉയര്‍ന്നത്. ഇന്നലെ 180 രൂപ കുറഞ്ഞതോടെ 17 കിലോഗ്രാം സിലിണ്ടറിനു 2690 രൂപയും 19 കിലോഗ്രാമിനു 3140 രൂപയുമായി പുതിയ നിരക്ക്.
സിലിണ്ടര്‍ വില വൻതോതില്‍ ഉയര്‍ന്നപ്പോള്‍ ഹോട്ടലുകളില്‍ എല്ലാ ഭക്ഷണ സാധനങ്ങള്‍ക്കും വില വര്‍ധിപ്പിച്ചിരുന്നു. ഊണ്, ബിരിയാണി, മീന്‍ കറി, മീന്‍ വറുത്തത്, ബീഫ് ഫ്രൈ, ബീഫ് കറി, ചിക്കന്‍ കറി എന്നീ സാധനങ്ങള്‍ക്കു വലിയ തോതിലാണു വില വര്‍ധിപ്പിച്ചത്. ഇതോടെ സാധാരണക്കാര്‍ക്കു ഹോട്ടലുകളെ ആശ്രയിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രഭാതഭക്ഷണത്തിനു ഹോട്ടലുകളില്‍ ഏകദേശം 100 രൂപയോളം ചെലവ് വരും. മീന്‍കറി കൂട്ടിയുള്ള ഉച്ചയൂണിനു പല സ്ഥലങ്ങളിലും ഈടാക്കുന്നതു 120 മുതല്‍ 150 രൂപ വരെയാണ്. ഊണിനൊപ്പം സ്പെഷല്‍ വിഭവങ്ങള്‍ കൂടി വാങ്ങിയാല്‍ പോക്കറ്റ് കാലിയാകുന്ന സ്ഥിതിയാണ്. പല കടകളിലും ഊണിനൊപ്പം നല്കുന്ന കറികളുടെ എണ്ണവും പരിമിതപ്പെടുത്തി. ഹോട്ടലുകള്‍ക്കു പുറമെ തട്ടുകടകളിലും വില വര്‍ധിപ്പിച്ചിരുന്നു. വില വര്‍ധിച്ചതിനൊപ്പം ഭക്ഷണത്തിന്റെ അളവ് കുറച്ചെന്നും വിവിധ കോണുകളില്‍നിന്നും പരാതിയും ഉയര്‍ന്നിരുന്നു.
ബേക്കറികളിലും ടീ ഷോപ്പുകളിലും ചായയ്ക്കും കാപ്പിക്കും ചെറു
കടികള്‍ക്കും വില വര്‍ധിപ്പിച്ചിരുന്നു. മുമ്പ് 20 രൂപയുണ്ടായിരുന്ന കാപ്പിക്കു പല സ്ഥലങ്ങളിലും 25 മുതല്‍ 30 വരെ ഈടാക്കുന്നുണ്ട്. 12 രൂപയായിരുന്ന ചെറുകടികള്ക്കെല്ലാം 15 രൂപയാക്കി. വഴിയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബജിക്കടകളിലും ചെറുകടികള്‍ക്കും ചായ, കാപ്പി എന്നിവയ്ക്കും വില വര്‍ധിപ്പിച്ചിരുന്നു. 10 രൂപയായിരുന്ന ബജിക്ക് 13 രൂപയാക്കി.
സിലിണ്ടര്‍ വിലവര്‍ധനയുടെ മറവില്‍ ഇലക്ട്രിക് അടുപ്പുകളില്‍ ഭക്ഷണം തയാറാക്കുന്ന പല വന്‍കിട ഹോട്ടലുകളും ഭക്ഷണ സാധനങ്ങള്‍ക്കു അമിതമായി വില വര്‍ധിപ്പിച്ചതായും പരാതി ഉയര്‍ന്നിരുന്നു. അതേസമയം സിലിണ്ടര്‍ വില വര്ധവിനെതുടര്ന്നു കുറെ ഹോട്ടലുകാര്‍ പാചകം വിറകടുപ്പിലേക്കു മാറ്റിയിരുന്നു. ഇതോടെ വിറകിനും വിലക്കയറ്റമുണ്ടായിരുന്നു. വില കുറച്ചതോടെ ഭക്ഷണസാധനങ്ങള്‍ക്കു വര്‍ധിപ്പിച്ച വില നേരിയ തോതിലെങ്കിലും കുറയ്ക്കുമോയെന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്.
അതേസമയം സിലിണ്ടറുകളുടെ വില പഴയ നിലയിലേക്ക് എത്താതെ വില കുറയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നു ഹോട്ടലുടമകള്‍ പറയുന്നു. സിലിണ്ടറുകള്‍ ലഭിക്കുന്നതിലെ നിയന്ത്രണം കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം സിലിണ്ടറിന് 1000 രൂപയിലധികമാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. നാലു മാസത്തില്‍ വാണിജ്യ സിലിണ്ടര്‍ വിലയിലുണ്ടായത് 65 ശതമാനം വര്‍ധനയാണ്. ഏപ്രില്‍, മേയ്, ജൂൺ മാസങ്ങളിലായി സിലിണ്ടറിനു വര്‍ധിപ്പിച്ചത് ആയിരം രൂപയിലധികമാണ്. ഇതിൽനിന്നുമാണ്180 രൂപ കുറച്ചത്.
Tags : Nattuvishesham District news