അടൂർ: ഗർഭകാലത്തുതന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയ ഒരു നവജാത ശിശുവിന് വിജയകരമായ ചികിത്സയും ശസ്ത്രക്രിയയും നടത്തി പുതുജീവൻ നൽകി അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷാലിറ്റി ആശുപത്രി.
ഗർഭിണിയായ യുവതിയെ മറ്റൊരു ആശുപത്രിയിൽനിന്ന് അടൂർ ലൈഫ് ലൈൻ ആശുപത്രിയിലേക്കു റഫർ ചെയ്തത് ഗുരുതരമായി ഉയർന്ന രക്തസമ്മർദവും അനുബന്ധ സങ്കീർണതകളും ഉണ്ടായതിനെത്തുടർന്നാണ്. സ്കാനിംഗ് നടത്തിയപ്പോൾ ഗർഭസ്ഥശിശുവിനും പ്രശ്നങ്ങളുള്ളതായി കാണപ്പെട്ടു. ഗർഭസ്ഥ ശിശുവിന്റെ വയറ്റിൽ ദ്രാവകം അടിഞ്ഞുകൂടുകയും ശ്വാസകോശങ്ങൾക്കു ചുറ്റും വെള്ളം കാണപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് അടിയന്തര സിസേറിയൻ നടത്തേണ്ടിവന്നു.
കുഞ്ഞ് ജനിച്ചപ്പോൾ കരയാതിരുന്നതിനാൽ ഉടൻ ജീവൻരക്ഷാ നടപടികൾ സ്വീകരിച്ച് നവജാത ശിശുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. തന്നെയുമല്ല, 32 ആഴ്ച ഗർഭകാലത്തിൽ ജനിച്ച ഈ ആൺകുഞ്ഞിന് ജനിച്ച ഉടൻതന്നെ ഗുരുതരമായ ശ്വാസതടസവും വയറുവീക്കവും അനുഭവപ്പെട്ടു. വിദഗ്ധ പരിശോധനകളിൽ കുഞ്ഞിന്റെ കുടലിൽ ജന്മനാ ഉണ്ടായ ഗുരുതരമായ തടസമാണ് (മെക്കോണിയം പെരിറ്റോണൈറ്റിസ്) ആരോഗ്യപ്രശ്നങ്ങൾക്കു കാരണമെന്ന് കണ്ടെത്തി.
അടിയന്തര ശസ്ത്രക്രിയയിലൂടെ ചെറുകുടലിന്റെ ഒരു ഭാഗം ശരിയായി വികസിച്ചിട്ടില്ലെന്നും അതുവഴി ഭക്ഷണവും മറ്റു ദഹനവസ്തുക്കളും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും കണ്ടെത്തി. തുടർന്ന് കേടായ ഭാഗം നീക്കംചെയ്ത് ആരോഗ്യമുള്ള ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്ന ശസ്ത്രക്രിയ വിജയകരമായി നിർവഹിച്ചു. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും ശിശുരോഗ ശസ്ത്രക്രിയാ വിദഗ്ധയായ ഡോ. എൽ. ടിങ്കി നേതൃത്വം നൽകി.
ദിവസങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷം കുഞ്ഞിന്റെ ആരോഗ്യനില ക്രമേണ മെച്ചപ്പെടുകയും ശ്വാസതടസം മാറുകയും കുടലിന്റെ പ്രവർത്തനം സാധാരണ നിലയിലാകുകയും ചെയ്തു. ഒരു മാസത്തിലേറെയായി കുഞ്ഞ് തൃപ്തികരമായ ആരോഗ്യനിലയിൽ തുടരുന്നു.
എൻഐസിയു മേധാവി ഡോ. ബിനു ഗോവിന്ദ്, ഗൈനെക്കോളജിസ്റ്റുമാരായ ഡോ. ജെസ്ന ഹസൻ, ഡോ. ജി.എസ്. ഭവ്യ, അനെസ്തേറ്റിസ്റ്റുമാരായ ഡോ. ഷീജ പി. വർഗീസ്, ഡോ .അജോ അച്ചൻകുഞ്ഞ് എന്നിവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Pathanamthitta