അന്തരിച്ച പി.എ.മാധവന്റെ ഭൗതികശരീരം മുണ്ടൂരിലെ വസതിയിൽ എത്തിച്ചപ്പോൾ.
തൃശൂർ: വിമോചനസമരത്തിലൂടെ 13-ാം വയസിൽ രാഷ്ട്രീയരംഗത്തേക്കു കടന്നുവന്ന പൊതുപ്രവർത്തകൻ, ദീർഘകാലത്തെ ജനസേവനം സമ്മാനിച്ച സാന്പത്തികബാധ്യത തീർക്കാൻ ഒരുവേള സ്വന്തം സ്ഥലം വിൽക്കേണ്ടിവന്ന ആദർശധീരൻ, ആധാരമെഴുത്തുകാരൻ... എന്നിങ്ങനെ വിശേഷണങ്ങളേറെയാണ് ഇന്നലെ അന്തരിച്ച മുൻ എംഎൽഎ പി.എ. മാധവനുള്ളത്.
ലളിതമായ വസ്ത്രധാരണവും സംസാരശൈലിയും അദ്ദേഹത്തിന്റെ മുഖമുദ്രയും സവിശേഷതയുമായിരുന്നു. അതുകൊണ്ടുതന്നെ തൊഴിലാളികൾക്കിടയിലും നാട്ടുകാർക്കിടയിലും ‘മാധവേട്ടൻ’ ആയിരുന്നു അദ്ദേഹം. സൗഹൃദങ്ങൾക്കു വില കൽപ്പിച്ച ജനകീയ നേതാവായിരുന്നു. ഏറ്റെടുത്ത സംഘടനാപരമായ ഉത്തരവാദിത്തങ്ങൾ ആത്മാർഥതയോടെയും നീതിപൂർവമായും നിർവഹിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തി. ജില്ലയിൽ പാർട്ടി അടിത്തറ ശക്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. തെരഞ്ഞെടുപ്പുകാലത്തും മറ്റുമായി രാഷ്ട്രീയ പ്രവർത്തനങ്ങൾക്കു കൈയിൽനിന്നു പണം ചെലവഴിക്കേണ്ടിവന്നത് അദ്ദേഹത്തെ കടക്കാരനാക്കിയിരുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംഘടനാപ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ഇതിനിടെയാണു ഫെബ്രുവരി 20നു വാഹനാപകടമുണ്ടായത്. തലയിലേറ്റ ഗുരുതര പരിക്കിനെത്തുടർന്ന് നാലരമാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Tags : Nattuvishesham District news