പ്രതീകാത്മക ചിത്രം
കായംകുളം: നിയമങ്ങളെയും മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തി സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ നിരത്തുകൾ കുരുതിക്കളമാകുന്നു. കഴിഞ്ഞദിവസം രാത്രി കെപി റോഡിൽ കായംകുളം പോലീസ് സ്റ്റേഷന് സമീപം സ്വകാര്യ ബസ് ബുള്ളറ്റുമായി കൂട്ടിയിടിച്ച് പത്തുവയസുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചു.
ചെട്ടികുളങ്ങര കണ്ണമംഗലം ശ്രീലകം വീട്ടിൽ ശ്രീകാന്തിന്റെ മകൾ ശ്രീഭദ്ര (10) ആണ് മരിച്ചത്. ഈരേഴ നോർത്ത് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. അച്ഛൻ ശ്രീകാന്തിനൊപ്പം ബുള്ളറ്റിൽ യാത്രചെയ്യവേയാണ് അപകടമുണ്ടായത്.
ഹരിശ്രീ ബസാണ് ബുള്ളറ്റിൽ ഇടിച്ചത്. ബുള്ളറ്റിൽ നിന്നു ബസിനടിയിലേക്ക് തെറിച്ചുവീണ ശ്രീഭദ്രയെ കരീലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ബുധനാഴ്ച ചെട്ടികുളങ്ങരയിൽ വേഗത്തിൽ പാഞ്ഞ സ്വകാര്യബസിടിച്ച് സ്കൂട്ടറിൽ കോളജിലേക്ക് പോയ എൻജിനിയറിംഗ് വിദ്യാർഥിക്കും ജീവൻ നഷ്ടമായി. കൈതതെക്ക് ശശിഭവനത്തിൽ പരമേശ്വർ (18) ആണ് മരിച്ചത്.
ദേശീയപാതയിൽ കരീലക്കുളങ്ങരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ രാമപുരം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കായംകുളം പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ സജി- സുധാമണി ദമ്പതികളുടെ മകൻ ആദിത്യന്റെ (16) ജീവനും നിരത്തിൽ പൊലിഞ്ഞു . ദേശീയപാത മുറിച്ചു കടക്കുന്നതിനിടയിൽ അമിതവേഗതിയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കായംകുളം -പുനലൂർ കെ പി റോഡിലും തിരുവല്ല -കായംകുളം സംസ്ഥാന പാതയിലും സ്വകാര്യബസുകളും ടിപ്പര്‍ ലോറികളും അമിതവേഗത്തില്‍ പായുന്നത് ഇപ്പോൾ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്.
കെപി റോഡിൽ സ്വകാര്യബസുകള്‍ക്കൊപ്പം വേണാട് ബസുകളും മത്സരയോട്ടത്തില് ഏര്‍പ്പെടുന്നതോടെ ഈ റോഡുകളിലെ കാല്‍നടയാത്രപോലും ഭീഷണിയുടെ നിഴലിലാണ്. മിനിട്ടുകളുടെ വ്യത്യാസത്തില്‍ സ്വകാര്യബസും വേണാട് ബസും പലപ്പോഴും മത്സരയോട്ടമാണ്. മിനിട്ടുകള്ളുടെ വ്യത്യാസത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്ക് സമയക്രമം പാലിക്കാന്‍ കഴിയാറില്ല.
ബസുകളുടെ മത്സരയോട്ടത്തില് ഓരോ വര്‍ഷവും റോഡുകളില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം കൂടിവരികയാണ്.
അപകടങ്ങള്‍ നടക്കുമ്പോള്‍ മാത്രം പരിശോധന കർശനമാക്കുന്ന പോലീസും മോട്ടോർ വാഹന വകുപ്പ് അധികൃതരും പിന്നീട് വേണ്ടത്ര പരിശോധന നടത്താത്തതും അപകടങ്ങള്‍ വർധിക്കാൻ കരണമാകുന്നതായും ആക്ഷേപമുണ്ട്.
ബസ് ഡ്രൈവർക്കെതിരേ പൊലിസ് കേസെടുത്തു
കായംകുളം: കെപി റോഡിൽ സ്വകാര്യബസ് ഇടിച്ച് പത്തുവയസുകാരി ശ്രീഭദ്ര മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരേ പൊലിസ് കേസെടുത്തു. അപകടത്തിന് കാരണം ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിംഗാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു.
അച്ഛൻ ശ്രീകാന്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പിന്നാലെയെത്തിയ ഹരിശ്രീ ബസ് ബൈക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ കുട്ടി രക്തം വാർന്നാണ് മരിച്ചത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സ്വകാര്യ ബസുകളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും നിയന്ത്രിക്കാൻ കർശന നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.
Tags : NattuVishesham DistrictNews