പ്രതീകാത്മക ചിത്രം
കോട്ടയം: വിവിധ കാരണങ്ങളാല്‍ സ്കൂള്‍ പഠനം പാതിവഴിയില്‍ മുടങ്ങിപ്പോയ കുട്ടികളെ കണ്ടെത്തി തിരികെ ക്ലാസ്മുറിയില്‍ എത്തിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച "കൂടെ' (സീറോ ഡ്രോപ്പ് ഔട്ട് മിഷന്) പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ആദ്യഘട്ടത്തില്‍ ജില്ലയില്‍ വിവിധ സ്കൂളുകളില്‍നിന്നു പഠനം പാതിവഴിയില്‍ നിര്‍ത്തി മടങ്ങിയ കുട്ടികളെ കണ്ടെത്തി, അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു പരിഹാരമുണ്ടാക്കിയാണ് ക്ലാസുകളിലേക്ക് എത്തിക്കുന്നത്.
ജനപ്രതിനിധികള്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, സ്കൂള്‍ അധികൃതര്‍, പിടിഎ പ്രതിനിധികള്‍, സമഗ്ര ശിക്ഷാ കേരള പ്രതിനിധികള്‍, എസ്ടി പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത്തരത്തില്‍ കണ്ടെത്തുന്ന കുട്ടികളെ "കൂടെ ' പദ്ധതിയുടെ ഭാഗമായി സ്കൂളില്‍ പുനഃപ്രവേശിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
പഠനം മുടങ്ങുന്നതിനുള്ള വിവിധ സാമൂഹിക, സാമ്പത്തിക, കുടുംബപരമായ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ പിന്തുണ നല്‍കുന്നതിലൂടെ കുട്ടികളുടെ വിദ്യാഭ്യാസം തുടരുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കാഴ്ചപരിമിതിയുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്ക് വേണ്ട പരിശോധനകളും പിന്തുണ സംവിധാനങ്ങളും ഉറപ്പാക്കുന്നുണ്ട്.
വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്ന സമീപനത്തില്‍ പഠനം മുടങ്ങിയ കുട്ടികളെ വീണ്ടും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള സമഗ്ര ഇടപെടലായി കൂടെ പദ്ധതി മാറുകയാണ്. ഓരോ വിദ്യാര്‍ഥിയും പഠനത്തില്‍ നിന്ന് പുറത്താകാത്ത സാഹചര്യം ഉറപ്പാക്കുന്നതിന് അധ്യാപകരുടെയും ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും പൊതുസൂഹത്തിന്റെയും കൂട്ടായ ഇടപെടല്‍ അനിവാര്യമാണ്.
കൊഴിഞ്ഞു പോയത് 22 പേര്
പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് ആദ്യ ടേം പൂര്‍ത്തിയാക്കിയപ്പോള്‍ ജില്ലയിൽനിന്ന് 22 വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു പോയതായി വിവിധ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍നിന്നു ജില്ലാ ഓഫീസിലേക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതില്‍ 13 വിദ്യാര്‍ഥികള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളാണ്. ഇവര്‍ സ്വന്തം നാടുകളിലേക്കു മടങ്ങിയവരാണ്. ഇതില്‍ ഒരു കുട്ടി മാത്രമാണ് തിരികെ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയത്.
തിരികെയെത്തിയ ഈ കുട്ടി കുമ്മനം ജിയുപിഎസ് സ്കൂളില്‍ ചേര്‍ന്നു പഠിക്കുകയും ചെയ്യുന്നുണ്ട്. ബാക്കിയുള്ള ഒന്‍പതു കുട്ടികളില്‍ ഏഴു കുട്ടികളുടെ വീടുകൾ കഴിഞ്ഞ ആഴ്ചയില്‍ അധ്യാപകര്‍, ജനപ്രതിനിധികള്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, പിടിഎ പ്രതിനിധികള്‍ തുടങ്ങിയവരുടെ സംഘം സന്ദര്‍ശിച്ചിരുന്നു. ഇവരില്‍ മൂന്നു പേർ പ്ലാശനാല്‍, വേളൂര്‍, കടപ്പൂര് എന്നിവിടങ്ങളിലെ സ്കൂളുകളില്‍ പഠിക്കുന്നുണ്ട്. പിന്നീടുള്ള രണ്ടു കുട്ടികളില്‍ ഒരാളുടെ താമസ സ്ഥലമോ ബന്ധപ്പെടാനുള്ള നമ്പറുകളോ ലഭ്യമല്ല.
Tags : NattuVishesham DistrictNews