പ്രതീകാത്മക ചിത്രം
കോൽക്കത്ത: കോൽക്കത്തയിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരുകളിലുള്ള റോഡുകൾ, പാലങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയുടെ പേരുകൾ മാറ്റാനുള്ള നീക്കവുമായി പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ നിയോഗിച്ച ഉപദേശക സമിതി. ലെനിൻ സരണി, കാൾ മാർക്സ് സരണി, ഹോ ചി മിൻ സരണി എന്നീ പ്രധാന റോഡുകളുടെ പേരുകൾ മാറ്റുന്ന നിർദേശങ്ങളാണ് സമിതി പ്രധാനമായും പരിഗണിക്കുന്നത്.
ഭാരത് സേവാശ്രമം സംഘത്തിലെ സ്വാമി പ്രദീപ്താനന്ദ (കാർത്തിക് മഹാരാജ്) തലവനായ പത്തംഗ സമിതിയാണ് മാറ്റങ്ങൾ നിർദേശിക്കുന്നത്. ദുർഗാ പൂജയ്ക്ക് ശേഷമായിരിക്കും സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ചേരുക. കാൾ മാർക്സ് സരണിക്ക് ബംഗാളി കവികളായ മൈക്കിൾ മധുസൂദൻ ദത്ത് അല്ലെങ്കിൽ രംഗലാൽ ബന്ദ്യോപാധ്യായ എന്നിവരുടെ പേര് നൽകാൻ മുതിർന്ന ബിജെപി നേതാവ് തഥാഗത റോയ് നിർദേശിച്ചു.
ലെനിൻ സരണിക്ക് സ്വാതന്ത്ര്യസമര സേനാനിയും ഗണിതശാസ്ത്രജ്ഞനുമായ ദേബപ്രസാദ് ഘോഷിന്റെ പേരും ഹോ ചി മിൻ സരണിക്ക് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ പേരുമാണ് പരിഗണനയിലുള്ളത്. എസ്പ്ലനേഡ് ജംഗ്ഷനിലുള്ള ലെനിന്റെ പ്രതിമ മാറ്റുന്ന കാര്യവും തോളീഗഞ്ച്-ഗരിയ മെട്രോ സ്റ്റേഷനുകൾക്ക് വ്യക്തികളുടെ പേരിന് പകരം സ്ഥലപ്പേരുകൾ നൽകുന്ന കാര്യവും സമിതി ആലോചിക്കുന്നുണ്ട്.
ബിജെപിയുടേത് പ്രതികാര രാഷ്ട്രീയമാണെന്ന് തൃണമൂൽ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് വിയോജിപ്പുണ്ടെങ്കിലും ലെനിൻ സരണി പോലെയുള്ള ചരിത്രപരമായ പേരുകൾ മാറ്റുന്നതിനെ ശക്തമായി എതിർക്കുമെന്ന് ടിഎംസി വക്താവ് കുനാൽ ഘോഷ് വ്യക്തമാക്കി.
Tags : BJP WestBengal LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash