കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കേരള സര്‍വകലാശാല ആസ്ഥാന മന്ദിരത്തിനു മുകളിൽ കയറിയതിനെത്തുടർന്ന് അഗ്നിരക്ഷാസേന സുരക്ഷയൊരുക്കുന്നു.
ആസ്ഥാന മന്ദിരത്തിനു മുകളില്‍
കെഎസ്യു; താഴെ എസ്എഫ്ഐ
തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്കു കീഴിലെ കോളജ് യൂണിയന് തെരഞ്ഞെടുപ്പുകളില്‍ സര്‍വകലാശാല അധികൃതര്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചെന്നാരോപിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാന മന്ദിരത്തിനു മുകളില്‍ കയറി പ്രതിഷേധിച്ചു.
എന്നാല്‍ നാമനിര്‍ദേശ പത്രികയിലെ ക്രമക്കേട് ആരോപിച്ച് യൂണിവേഴ്സിറ്റി കോളജ്, കാഞ്ഞിരംകുളം കെഎന്‍എം കോളജ്, മാര്‍ ഈവാനിയോസ് കോളജ്, കല്ലമ്പലം കെടിസിടി കോളജ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതില്‍ പ്രതിഷേധിച്ചായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി യൂണിവേഴ്സിറ്റി ആസ്ഥാന മന്ദിരത്തിനു താഴെ സംഘടിച്ചത്. നിര്‍ബന്ധിച്ച് താഴെയിറക്കാന്‍ ശ്രമിച്ചാല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടുമെന്ന് കെഎസ്യു പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയതോടെ പൊലിസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി സുരക്ഷയൊരുക്കി. രജിസ്ട്രാര്‍ നേരിട്ടെത്തി പ്രശ്നം പരിഹരിക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം.
കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. അഭിജിത്ത്, യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് പ്രസിഡന്റും സെനറ്റ് അംഗവുമായ എ.എസ്. സിദ്ധി, സെക്രട്ടറി കേസിയ മരിയ ടോമി, മുഹമ്മദ് ഷിനാസ്, അഭിഷേക് ആനാട്, അമീഷ, അജില്‍ തുടങ്ങിയവരാണ് കെട്ടിടത്തിന് മുകളില്‍ കയറി പ്രതിഷേധിച്ചത്. കെഎസ്യു പ്രതിഷേധക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്നതിനായി കെട്ടിടത്തിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലിസ് തടഞ്ഞു. വൈകുന്നേരത്തോടെ കെഎസ്യു ഉന്നയിച്ച ക്രമക്കേടുകള്‍ രേഖാമൂലം പരിശോധിക്കാമെന്നു സര്‍വകലാശാല അധികൃതര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ച് താഴെയിറങ്ങുകയായിരുന്നു.
ആറ്റിങ്ങൽ പോളിടെക്നികിൽ സംഘർഷം; രണ്ട് പോലീസുകാർ
ഉൾപ്പെടെ ഏഴുപേർക്ക് പരിക്ക്
ആറ്റിങ്ങൽ: ഗവ. പോളിടെക്നിക് കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടായ സംഘർഷത്തിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ ഏഴു പേർക്ക്. യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യു വിജയിച്ചിരുന്നു. കെഎസ്യുവിന്റെ വിജയ ആഹ്ലാദപ്രകടനം ആരംഭിക്കുന്ന സമയത്ത് എസ്എഫ്ഐ പ്രവർത്തകരുമായി തർക്കം ഉണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.
കോളജിനകത്ത് നിന്നുള്ള വിദ്യാർഥികൾക്കു പുറമേ പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകർ കൂടി ഇടപെട്ടതോടെ സംഘർഷം മൂർച്ഛിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലിസ് സംഘം ഇടപെട്ടുവെങ്കിലും പൊലിസുകാർക്കും മർദനം ഏറ്റു. തുടർന്ന് കൂടുതൽ പൊലിസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതി പൂർണമായും നിയന്ത്രണവിധേയമാക്കിയത്. രണ്ട് കെഎസ്യു പ്രവർത്തകർക്കും മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്കും രണ്ട് പൊലിസുകാർക്കും ആണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥികളെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ കൂടുതൽ പൊലിസിനെ വിന്യസിച്ചു. തുടർന്ന് പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കാഞ്ഞിരംകുളം കെഎൻഎം കോളജിൽ സംഘർഷം
വിഴിഞ്ഞം: കാഞ്ഞിരംകുളം കെഎൻഎം ഗവൺമെന്റ് കോളജിൽ കെഎസ് - എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മൂന്ന് കോൺഗ്രസുകാർ ഉൾപ്പെടെ കണ്ടാലറിയാവുന്ന നിരവധി പേർക്കെതിരെ കാഞ്ഞിരംകുളം പൊലിസ് കേസെടുത്തു. സംഘർഷത്തെ തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.
വ്യാഴാഴ്ച രാത്രിയോടെയാണ് കോളജ് കാമ്പസിൽ സംഘർഷം ഉടലെടുത്തത്. തിരുത്തലുകളോടെ സമർപ്പിച്ച എസ്എഫ്ഐ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക പരിശോധനയ്ക്ക് ശേഷം തള്ളിയതാണ് തർക്കങ്ങൾക്കും തുടർന്നുള്ള അക്രമങ്ങൾക്കും കാരണമായത്. വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ പുറത്തുനിന്നെത്തിയ കോൺഗ്രസ്, ഇടതുപക്ഷ അനുകൂലികളും എത്തിയത് രംഗം കൂടുതൽ വഷളാക്കി .
കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നലെ പകൽ പല പ്രാവശ്യവും വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയതും പോലീസിന് തലവേദനയായി. തുടർന്ന് തെരഞ്ഞെടുപ്പ് താൽക്കാലികമായി മാറ്റിവെച്ചു. കോളജ് കാമ്പസിലും പരിസരത്തും നിലവിൽ പൊലിസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Tags : District News Nattuvishesham Protest Kerala University