രാജേന്ദ്രപ്രസാദ
ചാത്തന്നൂര്‍: പാരിപ്പള്ളി തെറ്റിക്കുഴി പുതിയ പാലം രാജേഷ് ഭവനില്‍ രാജേന്ദ്രപ്രസാദ്(61) അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം. ചികിത്സയിൽ കഴിയവേ രാജേന്ദ്ര പ്രസാദിന്റെ കാലില്‍ പുഴുവരിച്ചെന്നാണ് പരാതി ഉയര്‍ന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ രാജേന്ദ്രപ്രസാദിനെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി ചികിത്സയില്‍ കഴിയുമ്പോഴാണ് കാലില്‍ പുഴുവരിച്ചത്. കഴിഞ്ഞ മാസം 28 നു രാവിലെ പാരിപ്പള്ളി- മടത്തറ റോഡില്‍ ജവാഹര്‍ ജംഗ്ഷനു സമീപമാണ് അപകടം. സ്കൂട്ടിയില്‍ പോകുന്നതിനിടെ പിന്നാലെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
കാലിനു ഗുരുതരമായി പരുക്കേറ്റ രാജേന്ദ്ര പ്രസാദിനെ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആശുപ്രതിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ നിന്നു തിരുവന്തപുരത്തേയ്ക്കു റഫര്‍ ചെയ്തു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതര പരിക്ക് ആയിരുന്നതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി. രാത്രി തന്നെ അടിയനന്തര ശസ്ത്രക്രിയ നടത്തി കാലില്‍ കമ്പികള്‍ ഇട്ടു തീവ്രപരിചരണ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തു. അഞ്ചു ദിവസം ഐസിയുവില്‍ കിടന്നശേഷം കഴിഞ്ഞ ദിവസം 20-ാം വാര്‍ഡിലേക്ക് മാറ്റി. വാര്‍ഡില്‍ അഡ്മിറ്റായ ശേഷം മകന് വീട്ടിലേക്ക് മടങ്ങിയിരുന്നു. രാജേന്ദ്രപ്രസാദിന്റെ ഭാര്യ രമണിയും ചെറുമകനുമാണ് കൂട്ടു നിന്നത്.
ഇതിനിടെയാണ് കാലില്‍ ഉറുമ്പ് കടിക്കുന്നെന്നും നല്ല വേദന ഉണ്ടെന്നും രാജേന്ദ്രപാസാദ് ഭാര്യയോട് പറഞ്ഞത്. ഉറുമ്പ് കടിക്കുന്നത് പരിശോധിക്കാന്‍ കാല് എടുത്ത് മാറ്റുമ്പോഴാണ് ശസ്ത്രക്രിയ ചെയ്ത ഭാഗത്തു നിന്നു പുഴുക്കുള് ബെഡിലേക്ക് വീണത്. വാര്‍ഡിലെ ജീവനക്കാരെ അറിയിച്ചെങ്കിലും നടപടി വൈകി. മകന് പാരിപ്പള്ളിയില്‍ നിന്ന് രാത്രി എട്ടോടെ ആശുപ്രതിയില്‍ എത്തിയപ്പോഴും അതേ അവസ്ഥയായിരുന്നു. ബഹളം വച്ചതോടെ തീയറ്ററിലേയ്ക്ക് മാറ്റി മുറിവുകള്‍ ഡ്രസ് ചെയ്തു. ആവശ്യമായ ചികിത്സ ലഭ്യമാക്കി. തുടര്‍ന്നു വാര്‍ഡിലേക്ക് മാറ്റി. ഇതിനു ശേഷം നല്ല നിലയില്‍ പരിചരണം ലഭിക്കുന്നുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ ഇനിയും ശസ്ത്രക്രിയ ആവശ്യമാണ്.
Tags : Local News Nattuvishesham Kollam