കിസാന്‍സഭ ് വടശേരിക്കരയില്‍ നടത്തിയ ഒപ്പുശേഖരണ പരിപാടി ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.
റാന്നി: പരിസ്ഥിതി ലോല മേഖല നിർണയത്തിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ. കിസാന്‍സഭ റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടശേരിക്കരയില്‍ നടത്തിയ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യവും പ്രകൃതിയും സംരക്ഷിക്കാൻ എന്ന പേരില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോള്‍ കാലങ്ങളായി ഈ മേഖലയില്‍ താമസിക്കുന്ന ജനങ്ങളുടെ ആശങ്ക പൂർണമായും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാം കരട് വിജ്ഞാപനം പുറത്തിറങ്ങിയപ്പോഴും ആശങ്കകള്‍ അതേപടി തുടരുകയാണെന്ന് ചിറ്റയം ചൂണ്ടിക്കാട്ടി.
ഇഎസ്എ വന്നാലും കൃഷി ചെയ്യാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ജനജീവിതം ദുഃസഹമാക്കുന്നതാണ് തീരുമാനങ്ങള്‍. രാസവളം, കീടനാശിനി ഉപയോഗം, മരംമുരിക്കൽ എന്നിവയിലെല്ലാം പിന്നീട് നിയന്ത്രണം വരുമെന്ന ആശങ്ക നിലനിൽക്കുന്നു. എല്ലാ കാര്യങ്ങൾക്കും വനം, പരസ്ഥിതി വകുപ്പുകളുടെ അനുമതിപത്രം തേടേണ്ടി വരുമെന്ന ആശങ്കയിൽ കൃത്യമായ വിശദീകരണം നൽകാൻ അധികൃതർ തയാറാകണം.
ആഗോള തീർഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയുടെ മാസ്റ്റർ പ്ലാൻ വികസനത്തെയും നിലവിലെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു.
കിസാന്‍സഭ മണ്ഡലം പ്രസിഡന്റ് സുരേഷ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം ലിസിദിവാന്‍, മണ്ഡലം ആക്ടിംഗ് സെക്രട്ടറി എം.വി. പ്രസന്നകുമാർ, ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ. ബാബുരാജ്, സന്തോഷ് കെ. ചാണ്ടി, മണ്ഡലം സെക്രട്ടേറിയറ്റംഗം ജോയി വള്ളിക്കാല, സി. സുരേഷ്, കെ.കെ. വിലാസിനി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : District News Nattuvishesham Residential areas Chittayam