കോതമംഗലം: വടാട്ടുപാറക്കാരുടെ യാത്രാ ദൈര്‍ഘ്യം കുറക്കാന്‍ പഞ്ചായത്ത് ആസ്ഥാനമായ കുട്ടമ്പുഴയുമായി ബന്ധപ്പിക്കുന്ന ബംഗ്ലാവ് കടവ് പാലം നിര്‍മിക്കണമെന്ന് മുന്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍. മലയോര ഗ്രാമമായ വടാട്ടുപാറയിലെ പതിനായിരക്കണക്കിന് ജനങ്ങളുടെ ആറ് പതിറ്റാണ്ടുകളായുള്ള ആവശ്യമായ ബംഗ്ലാവ് കടവ് പാലം എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മുന്‍ സ്ഥിരം സമിതി ചെയര്മാന് ജെയിംസ് കോറമ്പേല്‍, കുട്ടമ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ ജോയി കുര്യാക്കോസ്, കെ.എം. അബ്ദുള്ളാക്കുഞ്ഞ്, പഞ്ചായത്ത് മുന്‍ മെമ്പര്‍ പി.ഐ. പൈലി എന്നിവര്‍ ആവശ്യപ്പെട്ടു.
കുട്ടമ്പുഴ പഞ്ചായത്തിലെ വാടാട്ടുപാറ ഗ്രാമക്കാര്‍ ഇപ്പോള്‍ പഞ്ചായത്ത് ആസ്ഥാനത്ത് എത്തുന്നത് കീരംപാറ പഞ്ചായത്തിലൂടെ 36 കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചാണ്. പാലം യാഥാര്‍ഥ്യമായാല്‍ ഇവര്‍ക്ക് പഞ്ചായത്തിലേക്ക് എത്താനള്ള ദൂരം മൂന്നര കിലോമീറ്ററായി കുറയും. വടാട്ടുപാറയിലെ ജനങ്ങള്‍ക്ക് പഞ്ചായത്ത്, വില്ലേജ്, ആശുപത്രി, ആയൂര്‍വേദ ആശുപത്രി, പ്ലസ് ടു സ്കൂള്‍ അടക്കം നിരവധി സ്ഥാപനങ്ങളില്‍ എത്തിച്ചേരണമെങ്കില്‍ നിലവില്‍ കീരംപാറ വഴി 36 കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കണം. ഇതിനായി വലിയ യാത്രാചെലവും വഹിക്കണം.
എന്നാല്‍ വടാട്ടുപാറ പലവന്‍പടിയില്‍ നിന്നും മൂന്നര കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ ബംഗ്ലാവ് കടവില്‍ പാലം പണിതാല്‍ കുട്ടമ്പുഴയിലെത്താന്‍. ഭൂതത്താന്‍കെട്ട്, വടാട്ടുപാറപാറകുത്ത്, ഇടമലയാര്‍, താളുകണ്ടം, വൈശാലിഗുഹയടക്കം പ്രദേശത്തെ പ്രധാന കാഴ്ച വിസ്മയങ്ങള്‍ കോര്‍ത്തിണക്കി ടൂറിസത്തിന്റെ അനന്തമായ സാധ്യത ഉപയോഗപ്പെടുത്തുന്നതിനും വന്യമൃഗശല്യം ഒരു പരിധിവരെ കുറയ്ക്കുന്നതിനും ഈ പാലത്തിന്റെ നിര്‍മാണം ഉപകരിക്കും.
പലവന്പടികുട്ടമ്പുഴ ബംഗ്ലാവ് കടവ് വരെ പ്രൈവറ്റ് ബസ് സര്‍വീസ് നടത്തിയിരുന്നു. മുന്‍പ് കടവില്‍ യാത്രാ സൗകര്യത്തിനായി ചങ്ങാടവുമുണ്ടായിരുന്നു. കാലങ്ങളായി അതും നിലച്ച് കിടക്കുകയാണ്.
കടവ് വരെ യാത്രായോഗ്യമായ റോഡും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്‍പ് പല സംഘടനകളും നിരവധി നിവേദനങ്ങളും സമരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അനാവശ്യമായ ഇടപെടല്‍ മൂലമാണ് പദ്ധതി നടപ്പാക്കുന്നതിന് പലപ്പോഴും തടസമാകുന്നത്. അതിനാല്‍ വനം, റവന്യൂ, പൊതുമരാമത്തു വകുപ്പുകളെ ത്രിതലപഞ്ചായത്തുകളും എംഎല്‍എ, എംപി എന്നിവരും ചേര്‍ന്ന് ഏകോപിപ്പിച്ച് സർക്കാര്‍ ഈ പാലം നിര്‍മിക്കുന്നതിന് അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്നും മുന്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.