ഗവി റോഡിൽ വാൽവ് ഹൗസിനു സമീപം മണ്ണിടിച്ചിലുണ്ടായ ഭാഗം.
പത്തനംതിട്ട: മൂഴിയാര്‍ - ഗവി റോഡില്‍ വാല്‍വ് ഹൗസിന് സമീപം വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. കഴിഞ്ഞ പ്രളയകാലത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് റോഡ് അടച്ചിട്ടിരിക്കുകയാണ്.
മണ്ണുപര്യവേഷണവിഭാഗം, പൊതുമരാമത്ത്, ജില്ലാ ദുരന്തനിവാരണ അഥോറിറ്റി എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കനത്ത മഴയില്‍ കഴിഞ്ഞമാസം കൂറ്റന്‍ മണ്‍കൂന ഇടിഞ്ഞുവീണ ഭാഗത്ത് വീണ്ടും മണ്ണിടിച്ചില്‍ സാധ്യത കണ്ടെത്തിയത്. ഇതിനോടൊപ്പം ചോരകക്കി ഭാഗത്തും മണ്ണിടിച്ചിലുണ്ടായതായി വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്ന് യാത്രക്കാരുടെ ജീവനും സുരക്ഷയും കണക്കിലെടുത്ത് മൂഴിയാര്‍ - ഗവി റൂട്ടില്‍ പൊതുജനങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മണ്ണ് നീക്കം ചെയ്തുവെങ്കിലും യാത്ര പുനരാരംഭിക്കാൻ അനുമതി നല്‍കിയിട്ടില്ല.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കിവരുന്ന മുന്നറിയിപ്പും നിരോധനത്തിന് മറ്റൊരു കാരണമായിട്ടുണ്ട്. ഇതോടെ മൂഴിയാര്‍ - ഗവി റോഡില്‍ പൊതുജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. നിലവില്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ഇതുവഴി ഗതാഗതം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂലൈ 31ന് രാത്രിയാണ് കനത്ത മഴയേത്തുടര്‍ന്ന് മൂഴിയാര്‍ നാല്പ്പതേക്കര് കോളനിയില്‍ നിന്നും ഏഴുകിലോമീറ്റര്‍ അകലെയായി കൂറ്റന്‍ മണ്‍കൂന ഇടിഞ്ഞുവീഴുകയും റോഡിന്റെ ഒരുഭാഗം ഒലിച്ചുപോയതും. തുടര്‍ന്ന് ഈ ഭാഗത്തെ മണ്ണ് പൊതുമരാമത്ത് ളാഹ ഉപഡിവിഷന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു.
ഗവി റൂട്ടിലൂടെ കെഎസ്ആര്‍ടിസി നടത്തിയിരുന്ന മുന്നു സര്‍വീസുകള്‍ ഇപ്പോള്‍ ങാഗീകമായി മാത്രമാണ് ഓടുന്നത്. പത്തനംതിട്ടയില്‍ നിന്നും നടത്തിയിരുന്ന സര്‍വീസുകള്‍ മൂഴിയാര്‍ വരെ പോയി നിലവില്‍ സര്‍വീസുകളുണ്ടായിരുന്ന സമയങ്ങളില്‍ തിരികെ മടങ്ങും. കുമളി ഡിപ്പോയില്‍ നിന്നും നടത്തിയിരുന്ന സര്‍വീസ് ഗവിയിലെത്തി മടങ്ങും. ഇത് പ്രദേശവാസികള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഗവി ടൂറിസം ലക്ഷ്യമിട്ട് കെഎസ്ആർടിസി നടത്തിവന്ന സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്.
മൂഴിയാറിൽ നിന്നും സഞ്ചാരികളെയും ഗവിയിലേക്ക് കടത്തിവിടുന്നില്ല.
Tags : Gavi road NattuVishasham DistrictNews