കക്കോൽ-വേട്ടറാടി റോഡ് റീടാറിംഗ് നടത്തിയതിന്റെ രണ്ടാംദിവസം തകർന്ന നിലയിൽ.
കരിന്തളം: കിനാനൂർ-കരിന്തളം പഞ്ചായത്ത് 17-ാം വാർഡിലെ കക്കോൽ-വേട്ടറാടി റോഡ് റീ ടാറിംഗ് നടത്തിയതിന്റെ രണ്ടാംദിവസം തന്നെ വീണ്ടും തകർന്നു. റോഡിന്റെ വശങ്ങളിൽ അവിടവിടെയായി ടാറിംഗ് ഇളകി മെറ്റലുകൾ പുറത്തുകാണാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
റോഡ് നിർമാണത്തിൽ ക്രമക്കേട് നടത്തിയ കരാറുകാരനും ഇതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും ഭരണസമിതി അംഗങ്ങൾക്കുമെതിരെ നടപടി ആവശ്യപ്പെട്ട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ കൊടികുത്തി പ്രതിഷേധിച്ചു. പി. നാരായണൻ, ജനാർദനൻ കക്കോൽ എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.
പഞ്ചായത്തിനു കീഴിൽ ലക്ഷങ്ങൾ ചെലവഴിച്ചു നടത്തിയ റോഡ് നിർമാണത്തിൽ വ്യാപക അഴിമതി നടന്നതായാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ട കരാറുകാരൻ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഏറ്റെടുത്തു നടത്തിയ മുഴുവൻ പ്രവൃത്തികളും വിജിലൻസ് അന്വേഷണത്തിനു വിധേയമാക്കണമെന്നും കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ ആവശ്യപ്പെട്ടു.
കൃത്യമായ അളവിൽ ടാർ ചേർക്കാതിരുന്നതുമൂലമാണ് മഴ പോലും തുടങ്ങുന്നതിനുമുമ്പ് റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇനി വേനൽമഴ തുടങ്ങിയാൽപോലും റോഡ് പൂർണമായും തകരുന്ന സ്ഥിതിയാണ്. അതിനു വഴിവയ്ക്കാതെ എത്രയും പെട്ടെന്ന് ടാറിംഗിലെ അപാകത പരിഹരിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് ആവശ്യം.
Tags : Road collapses nattuvishesham local news