തെക്കംപൊയിൽ - പള്ള്യം - പുള്ളിപോയിൽ റോഡിന്റെ തകർച്ചയിൽ പ്രതിഷേധിച്ച് നടത്തിയ ചിത്രരചനാ മത്സരം ചിത്രകാരൻ ശ്രീനിവാസൻ എടക്കാനം ഉദ്ഘാടനം ചെയ്യുന്നു.
ഇരിട്ടി: റോഡ് തകർച്ചയ്ക്കെതിരെ ചിത്രരചനാ മത്സരവുമായി വേറിട്ട പ്രതിഷേധം നടത്തി പള്ള്യം നന്മ കൂട്ടായ്മ. തില്ലങ്കേരി - തെക്കംപൊയിൽ - പള്ള്യം - പുള്ളിപോയിൽ റോഡിന്റെ തകർച്ചയിലും അധികൃതരുടെ അനാസ്ഥയിലും പ്രതിഷേധിച്ചാണ് വ്യത്യസ്ത രീതിയിൽ സമരം നടത്തിയത്.
2015 ൽ പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തിയാണ് മൂന്ന് കിലോമീറ്റർ വരുന്ന റോഡ് നവീകരിച്ചത്. ഇപ്പോൾ റോഡ് പൂർണമായും തകർന്ന് കുണ്ടും കുഴിയുമായി കാൽനടയാത്ര പോലും ദുസഹമായിമാറിയിരിക്കുകയാണ്. ബസ് സർവീസില്ലാത്ത ഇവിടെ ഓട്ടോറിക്ഷകൾ പോലും ഓടാൻ മടിക്കുകയാണ്.
നിരവധി തവണ നാട്ടുകാർ ജില്ലാ പഞ്ചായത്തിനും പഞ്ചായത്ത് അധികൃതർക്കും നിവേദനം നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ റോഡ് നവീകരണത്തിന് 40 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടി പൂർത്തീകരിച്ചെങ്കിലും കരാറുകാരൻ ഇതുവരെ എഗ്രിമെന്റ് ഒപ്പിട്ടിട്ടില്ല.
പള്ള്യത്ത് നടന്ന ചിത്രരചനാ മത്സരം ചിത്രകാരൻ ശ്രീനിവാസൻ എടക്കാനം ഉദ്ഘാടനം ചെയ്തു. പി.എ. ഗീത അധ്യക്ഷയായി. സി.കെ. ധനേഷ്, പി.പി. അഷ്റഫ്, പി.കെ. കൃഷ്ണൻ, ടി. സുജ, ശുഭ ,അജിത്ത്, സിദാൻ, പ്രജിന തുടങ്ങിയവർ നേതൃത്വം നൽകി. 25 ഓളം കുട്ടികളാണ് പങ്കെടുത്തത്. ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിക്ക് ക്യാഷ് പ്രൈസും പങ്കെടുത്തവർക്ക് പ്രോൽസാഹന സമ്മാനവും നൽകി.
Tags : Road collapses nattuvishesham local news