പുളിയാർമലയിൽ പക്ഷി മേളയുടെ ഭാഗമായി നടത്തുന്ന പക്ഷിച്ചിത്ര പ്രദർശനം ടി. സിദ്ദിഖ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ പി. വിനോദ്കുമാർ തുടങ്ങിയവർ കാണുന്നു.
കൽപ്പറ്റ: ആവാസ വ്യവസ്ഥ സുസ്ഥിരമാക്കുന്നതിൽ പക്ഷികൾ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ടി. സിദ്ദിഖ് എംഎൽഎ. ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി പുളിയാർമലയിൽ സംഘടിപ്പിച്ച ത്രിദിന പക്ഷി മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനാണ് എല്ലാറ്റിനും മുകളിലെന്ന മിഥ്യാബോധമാണ് പ്രകൃതിയെ നാശോൻമുഖമാക്കിയത്. സാധാരണക്കാരിലടക്കം പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാൻ പക്ഷി മേള ഉതകുമെന്ന് എംഎൽഎ പറഞ്ഞു. ഹ്യൂം സെന്റർ ഉപദേശക സമിതി ചെയർമാൻ ജി. ബാലഗോപാൽ അധ്യക്ഷത വഹിച്ചു.
കേരള വനം-വന്യജീവി വകുപ്പ് മേധാവി ഡോ. പ്രമോദ് ജി. കൃഷ്ണൻ മുഖ്യാതിഥിയായി. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എൻ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മുൻസിപ്പൽ ചെയർമാൻ പി. വിനോദ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ഡിഎഫ്ഒ അജിത്ത് കെ. രാമൻ, വത്സല, പി.എം. നന്ദകുമാർ, സി. ശശികുമാർ, സുപ്രഭ ശേഷൻ, ഒ.കെ. ജോണി, ഹ്യൂം സെന്റർ ഡയറക്ടർ സി.കെ. വിഷ്ണുദാസ്, മേള കണ്വീനർ അഹമ്മദ് സയീദ്, പക്ഷിമേള ക്യൂറേറ്റർ ഡോ.ടി.ആർ. സുമ, ഡോ.ആർ.എൽ. രതീഷ് എന്നിവർ പ്രസംഗിച്ചു.
മേളയുടെ ആദ്യദിനം പക്ഷി ശാസ്ത്രം, പക്ഷികളുടെ ജൈവ ഭൂമിശാസ്ത്രവും പരിണാമ ചരിത്രവും, കാലാവസ്ഥ വ്യതിയാനവും പക്ഷികളും, പക്ഷി ഗവേഷണത്തിലെ ഭാവിയും വർത്തമാനവും എന്നീ വിഷയങ്ങളിൽ സെഷനുകൾ നടന്നു. പക്ഷികളുടെ വംശനാശം ആവാസ വ്യവസ്ഥയെയും മനുഷ്യന്റെ നിലനിൽപ്പിനെയും ബാധിക്കുമെന്ന് കാലാവസ്ഥ വ്യതിയാനവും പക്ഷികളും എന്ന സെഷനിൽ പങ്കെടുത്ത വിദഗ്ധർ ചൂണ്ടിക്കാട്ടി. പക്ഷികൾ വഴി പതിച്ച വിത്തുകൾ ഭൂമിയിൽ സൃഷ്ടിച്ച സസ്യാവരണം ശുദ്ധവായു, ശുദ്ധഭക്ഷണം, ശുദ്ധജലം എന്നിവ ലഭ്യമാക്കുന്നുവെന്ന തിരിച്ചറിവ് മനുഷ്യർക്ക് ഉണ്ടാകണമെന്ന് അവർ അഭിപ്രായപ്പെട്ടു.