വന്യജീവിശല്യം പ്രതിരോധിക്കാൻ വെച്ചൂച്ചിറ പഞ്ചായത്തിൽ നിർമിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം പഴകുളം മധു എംഎൽഎ നിർവഹിക്കുന്നു.
റാന്നി: ജനവാസമേഖലയിൽ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി റാന്നി നിയോജക മണ്ഡലത്തിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആർകെവിവൈ പദ്ധതിയുടെ ഭാഗമായി കേരള വനം വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന സോളാർ തൂക്കുവേലിയും ആന പ്രതിരോധ കിടങ്ങുകളും ഉൾപ്പെടെയുള്ള പദ്ധതികൾക്കു തുടക്കമായി. പദ്ധതികളുടെ നിർമാണോദ്ഘാടനം പഴകുളം മധു എംഎൽഎ നിർവഹിച്ചു. 2.29 കോടി രൂപയുടെ പദ്ധതികൾക്കാണ് തുടക്കമിട്ടത്.
മണക്കയം – പെരുന്തേനരുവി മേഖലയിൽ 4.5 കിലോമീറ്റർ സോളാർ വേലി, ലാഹ ടോപ്പ് –24 ബ്ലോക്ക് മേഖലയിൽ മൂന്നു കിലോമീറ്റർ സോളാർ വേലി, ചെമ്പക്കര – പൊട്ടമൂഴി മേഖലയിൽ ഏഴു കിലോമീറ്റർ സോളാർ വേലി, വിളക്കുവഞ്ചി –മന്ദപ്പുഴ മേഖലയിൽ രണ്ടു കിലോമീറ്റർ സോളാർ വേലി എന്നിവയും കണ്ണാട്ടുമണ്ണിൽ ഫാമിൽ 2.5 കിലോമീറ്റർ, ഫാം – മടുക്കമൂട് മേഖലയിൽ 1.5 കിലോമീറ്റർ വീതം ആന പ്രതിരോധ കിടങ്ങുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കും.
229.13 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. വനമേഖലയോടു ചേർന്ന പ്രദേശങ്ങളിലെ കർഷകരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവികളുടെ കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കുമുള്ള കടന്നുകയറ്റം കുറയ്ക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് എംഎൽഎ പറഞ്ഞു.
വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് രമാദേവി അധ്യക്ഷത വഹിച്ചു റാന്നി ഡിഎഫ്ഒ എൻ. രാജേഷ്, റേഞ്ച് ഓഫീസർ ബി.ആർ. ജയൻ, കൃഷി ഓഫീസർ ബിന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് മെംബർ നിഷ അലക്സ്, മെംബർമാരായ ഇ.വി. വർക്കി, ടി.കെ. ജയിംസ്, അമൽ ഏബ്രഹാം, അനുമോൾ, റെസി ജോഷി , ഫാ. തോമസ് കല്ലുപുരക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ആനഭയം വിട്ടൊഴിയാതെ വടശേരിക്കര നിവാസികൾ
വടശേരിക്കര: വനപാലകർ ഉറക്കമൊഴിച്ചിരുന്ന് ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും വകവയ്ക്കാതെ കാട്ടാനകൾ ജനവാസമേഖലയിൽ. കഴിഞ്ഞ രാത്രിയിലും വടശേരിക്കര ടൗണിനു സമീപമുള്ള പ്രദേശങ്ങളിൽ കൃഷിനാശം വരുത്തുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്ത ആനകൾ നേരം പുലർന്നശേഷമാണ് കല്ലാറ് നീന്തിക്കടന്ന് മറുകരയിലേക്കു പോയത്. വടശേരിക്കര വില്ലേജ് ഓഫീസിനോടു ചേർന്നുള്ള കടവിൽ ഇന്നലെ രാവിലെയും നാലാനകൾ നദി നീന്തിക്കയറുന്നത് കാണാമായിരുന്നു.
വടശേരിക്കര ടൗണിൽനിന്ന് കേവലം 150 മീറ്റർ മാത്രം ദൂരെയാണ് ആനകൾ ഇറങ്ങിയത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം കഴിഞ്ഞദിവസം വനപാലകരുടെ നേതൃത്വത്തിൽ ആനകളെ ഓടിച്ചു കാടു കയറ്റിയിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ഇവ മടങ്ങിവന്നു.
ബുധനാഴ്ചയും വനപാലകർ മണിക്കൂറുകളോളം ഉറക്കമൊഴിച്ചു കാത്തിരുന്നെങ്കിലും അവർ മടങ്ങിയതോടെ ആന എത്തി. നാട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ആനകളെ തടയാൻ നടപടി വേണമെന്നാവശ്യമാണ് പ്രദേശവാസികൾക്കുള്ളത്. ഇവയെ കാട്ടിൽനിന്നു പുറത്തുകടക്കാൻ അനുവദിക്കരുതെന്നാണാവശ്യം. ജനവാസമേഖലയിൽ എത്തുന്ന കാട്ടാനകൾ കാടുകയറാൻ മടിക്കുകയാണ്.
വടശേരിക്കരയിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയായിരുന്ന ഒളികല്ലിലാണ് ആദ്യം ആനകൾ എത്തിയത്. അവിടെയുള്ള പച്ചപ്പുകൾ എല്ലാം ആന നശിപ്പിച്ചു കഴിഞ്ഞു. തീറ്റതേടി വടശേരിക്കര ടൗൺ മേഖലയിലേക്കാണ് ആനകൾ ഇപ്പോൾ എത്തുന്നത്.
തെരുവുനായ, കാട്ടുപന്നിശല്യം: ജനകീയ സദസ് നാളെ
അടൂർ: കേരള കൗൺസിൽ ഓഫ് ചർച്ചസ് പത്തനംതിട്ട ജില്ലാ സോഷ്യൽ കൺസേൺസ് കമ്മീഷനും അടൂർ ബോധിഗ്രാമും സംയുക്തമായി നാളെ വൈകുന്നേരം നാലിന് ബോധിഗ്രാമിൽ ജനകീയ സദസ് സംഘടിപ്പിക്കും.
തെരുവുനായ, കാട്ടുപന്നി ശല്യങ്ങളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കൽ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സദസ് കെസിസി ജില്ലാ പ്രസിഡന്റ് ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും.
ജെ.എസ്. അടൂർ വിഷയാവതരണവും മുഖ്യപ്രഭാഷണവും നടത്തും. ബിനു എസ്. ചക്കാലയിൽ ഷെല്ലി ബേബി എന്നിവർ പരിപാടിയുടെ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും.