പട്ടിക്കാട്: കോവിഡ് മഹാമാരിയിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഉറവുംപാടം സ്വദേശിനി വർഷയുടെ വിവാഹത്തിനു സ്വർണത്തിളക്കമേകി സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റി. രണ്ടു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് സെറാഫ്സ് നൽകിയത്. പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ ആഭരണങ്ങൾ കൈമാറി.
തമിഴ്നാട് സ്വദേശിയായിരുന്നു വർഷയുടെ പിതാവ്. മാതാപിതാക്കൾ മരിച്ചതോടെ അമ്മയുടെ സഹോദരൻ ഉറവുംപാടം മോഹനവിലാസം രാജ്മോഹന്റെ വീട്ടിലാണ് വളർന്നത്. തന്റെ സ്വന്തം മകളെപ്പോലെ കരുതി അദ്ദേഹം വർഷയെ കൂടെനിർത്തി. വിവാഹത്തിന് ഒരുതരി സ്വർണംപോലും നൽകാൻ കഴിയാത്ത അവസ്ഥയിൽ രാജ്മോഹൻ വിഷമിച്ചിരിക്കുന്പോഴാണ് സെറാഫ്സ് സഹായവുമായെത്തിയത്.
സെറാഫ്സ് ജോയിന്റ് സെക്രട്ടറി ജോസ് തുരുത്താട്ടിൽ നിർധനരായ യുവതികളുടെ വിവാഹത്തിനു സഹായം നൽകുന്നതിനായി ഏൽപ്പിച്ച 10 ലക്ഷം രൂപയിൽനിന്നാണ് വർഷയ്ക്കു സഹായം കൈമാറിയത്. ജോസിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ചാണ്10 ലക്ഷം രൂപ സൊസൈറ്റിയെ ഏൽപ്പിച്ചത്.
2008ൽ പ്രവർത്തനമാരംഭിച്ച സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റി ഇതോടെ 67 യുവതികളുടെ വിവാഹത്തിനു സഹായം നൽകി. ചികിത്സാസഹായം, ഭവനനിർമാണം, പാലിയേറ്റീവ് കെയർ, ഹംഗർ റിലീഫ് തുടങ്ങിയ വിവിധ പദ്ധതികളിലൂടെ ഓരോ വർഷവും അന്‍പതുലക്ഷം രൂപയുടെ സഹായമാണ് സെറാഫ്സ് നൽകിക്കൊണ്ടിരിക്കുന്നത്.
ചടങ്ങിൽ പഞ്ചായത്തംഗം സോഫി ജിജി, സെറാഫ്സ് ജനറൽ കണ്‍വീനർ എബ്രഹാം നാഞ്ചിറ, വൈസ് പ്രസിഡന്റ് ഈശോ ജോയ്, അഖിൽ ജോസ്, ഭാര്യ സ്മൃതി എന്നിവർ പങ്കെടുത്തു.