കാറിനു മുകളിൽ വീണ മരച്ചില്ലകൾ റയർഫോഴ്സ് മുറിച്ചു നീക്കുന്നു
വിഴിഞ്ഞം: ഇന്നലെ വീശിയ ശക്തമായ കാറ്റിൽ ഏറെ തിരക്കേറിയ കഴക്കൂട്ടം കാരോട് ബൈപ്പാസിലും ബാലരാമപുരം മുക്കോല റോഡിലും മരങ്ങൾ കടപുഴകി വീണു. മുക്കോല റോഡിൽ കിടാരക്കുഴിയിൽഓടികൊണ്ടിരുന്ന വാഹനത്തിന് മുകളിൽ കൂറ്റൻ ഉറക്കം തൂങ്ങി മരം കടപുഴകി വീണു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. തൊട്ട് മുന്നിലായി പോയ സ്കൂട്ടർ യാത്രികയും തലനാരിഴക്ക് രക്ഷപ്പെട്ടു.
കിടാരകുഴി സ്വദേശി അഭിലാഷ് ,ഭാര്യ, ഭാര്യ, സഹോദരൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി ഇഗ്നീസ് കാറിന് വലിയ കേടുപാടുകൾ സംഭവിച്ചു. കാറിന്റെ െ ഗ്ലാസുകൾ തകർന്ന് മരച്ചില്ലകൾ ഉള്ളിലേക്ക് തറച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചക്ക് മൂന്നിനാണ് അപകടം ഉണ്ടായത്. ഒരുമണിക്കൂറിലധികം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു . വിഴിഞ്ഞത്ത് നിന്ന് ഫയർ ഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ ഷാജിയുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ എത്തി മരം മുറിച്ച് നീക്കി വാഹനം പുറത്ത് എടുത്തു. ഗ്രേഡ് എ.എസ്ടി ഒ. ശിവൻ ഫയർ & റെസ്ക്യൂ ഓഫീസർമാരായ അനീഷ്, ബിജു, സന്തോഷ് കുമാർ, സാജൻ, രഹിൽ, ശ്യാം ധരൻ, അരുൺ മോഹൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
ബൈപ്പാസ് റോഡിൽ വാഴമുട്ടത്ത് ഇന്നലെ രാവിലെ കൂറ്റൻ മരം വീണ് ഗതാഗതം സ്തംഭിച്ചു. വിഴിഞ്ഞം ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. വിഴിഞ്ഞം , കോവളം, മുല്ലൂർ ഉൾപ്പെടെ നിരവധിയിടങ്ങളിൽ മരച്ചില്ലകൾ ഒടിഞ്ഞ് വീണും ഗതാഗത തടസം ഉണ്ടായി.
മരം വീണ് വീടിന് കേടുപാട്
വെള്ളറട : ശക്തമായ മഴയിലും കാറ്റിലും മരം വീണ് വീടിനു സാരമായ കേടുപാടുകള്‍ സംഭവിച്ചു. കുടപ്പനമൂട് ഊറ്റുകുഴി വീട്ടില്‍ മാഹീന്റെ വീടിനു പുറത്താണ് പ്ലാവും റബ്ബറും വീണത്. വീടിന്റെ മേല്കൂരയ്ക്കും രണ്ട് റൂമിനും കേടുപാട് സംഭവിച്ചു. ആ സമയത്ത് വീട്ടില്‍ ആരും ഇല്ലായിരുന്നത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.
വാര്‍ഡ് മെമ്പര്‍ അല്‍ അമീന് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. അമ്പൂരി വില്ലേജ് അധികൃതരെ വിവരമറിയിച്ച് അവര്‍ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി മടങ്ങി. ഒരു ലക്ഷം രൂപയോളം നാശം വീടിന് സംഭവിച്ചിട്ടുള്ളതായിട്ടാണ് പ്രാഥമിക കണക്കുകൂട്ടല്‍. മരം വീണ സമയത്ത് വീട്ടില്‍ ആളില്ലാത്തത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.
മണ്ണിടിഞ്ഞ് അപകടം
കാട്ടാക്കട: കനത്ത മഴയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു. മലപ്പനംകോട്ടാണ് ലൈഫ് ഭവന പദ്ധതിയിൽ നിർമാണം പാതിവഴിയിലായ വീടിനു പുറത്തേക്കും വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന ഷെഡ്ഡിലേക്കും മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പക്ഷാഘാതം വന്ന് കിടപ്പിലായ വയോധികനും ഭാര്യയും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. മലപ്പനംകോട് കുളച്ചിക്കോട് പള്ളിയരികത്ത് വീട്ടിൽ സുരേന്ദ്രൻ ,ശ്യാമള ദമ്പതികളാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.
മൂന്നുവർഷം മുൻപ് പക്ഷാഘാതം പിടിപെട്ട സുരേന്ദ്രനും ഭാര്യ ശ്യാമളയും ഷെഡിലാണ് കഴിയുന്നത്. അടുക്കളയും ശൗചാലയവും എല്ലാം ഒറ്റ മുറിയിൽ ആണ്. ഉണ്ടായിരുന്ന ചെറിയ കൂര പൊളിച്ച് ലൈഫ് പദ്ധതിയിൽ അനുവദിച്ച തുടകയിൽ പണി തുടങ്ങി. നിർമാണ പ്രവർത്തികൾ നടക്കുന്നതിന് തൊട്ടടുത്താണ് താൽക്കാലികമായി ഇവർ ഷെഡ് കെട്ടി താമസിക്കുന്നത്. അടുക്കള സജ്ജീകരിച്ചിരുന്ന സ്ഥലത്തേക്ക് ആണ് സമീപ പുരയിടത്തിലെ മണ്ണ് പാറക്കല്ലുകൾ ഉൾപ്പെടെ മതിലും പൊളിച്ച് വീണത്.
മഴവെള്ളം വീടിനുള്ളില്‍ കയറി നാശനഷ്ടം
വെള്ളറട : ദിവസങ്ങളായി തിമിര്‍ത്തു പെയ്യുന്ന മഴയില്‍ കുടപ്പനമൂടില്‍ വീടിനുള്ളില്‍ വെള്ളം കയറി വ്യാപക നാശ നഷ്ടം. കുടപ്പനമൂട് അഫ്സല് മന്‍സിലില്‍ സെയ്യദ് അല്‍ത്താഫ്- ഹസീന ബീവി ദന്പതികളുടെ വീട്ടിലാണ് മഴവെള്ളം വീടിനുള്ളില്‍ കയറിയത്. മഴവെള്ളം വീട്ടില്‍ നിന്നും വാര്‍ന്ന് സമീപത്തെ പുരയിടത്തിലേക്കാണ് പൊയ്ക്കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മഴവെള്ളം വീട്ടിലെ നിരവധി ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.