ഗുരുഗ്രാം: അർധരാത്രി ഫോണിൽ സംസാരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാമിലെ ബൻസ് അലിയാർ ഗ്രാമത്തിലുണ്ടായ സംഭവത്തിൽ നരേന്ദ്രസിംഗ് (37) ആണ് അറസ്റ്റിലായത്.
ഇയാളുടെ ഭാര്യ കാജൽ ദേവിയാണ് കൊല്ലപ്പെട്ടത്. അർധരാത്രിയിൽ കാജൽ ദേവി ഫോണിൽ സംസാരിച്ചതുമായി ബന്ധപ്പെട്ട് ദമ്പതികൾക്കിടയിൽ രൂക്ഷമായ തർക്കമുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ നരേന്ദ്രസിംഗ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇരുവരും ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. കഴിഞ്ഞ ദിവസം നരേന്ദ്രസിംഗ് വീട്ടിലെത്തിയപ്പോൾ കാജല്‍ ഫോണില്‍ സംസാരിച്ചിരിക്കുകയായിരുന്നു. ആരോടാണ് സംസാരിക്കുന്നതെന്ന് നരേന്ദ്രസിംഗ് ചോദിച്ചെങ്കിലും കാജൽ മറുപടി നൽകിയിരുന്നില്ല.
ഇതോടെ പ്രകോപിതനായ പ്രതി ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. തർക്കം മൂത്തതോടെ നരേന്ദ്രസിംഗ് കാജലിനെ ഷാൾ കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ നാല് മക്കളും ടെറസിൽ കിടന്നുറങ്ങുമ്പോഴായിരുന്നു കൊല നടന്നത്.