സ്കൂള്‍പടി കല്ലുപാലം റോഡിൽ മലിനജലം നിറഞ്ഞപ്പോള്‍.
മൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനിയുടെ മാലിന്യക്കുഴല്‍ റോഡിലേക്ക് തുറന്നതോടെ പായിപ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കല്ലുപാലം റോഡില്‍ മലിന ജലം കെട്ടിക്കിടക്കുന്നത് യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ദുരിതമാകുന്നു. റോഡിൽ ശുചിമുറി മാലിന്യം നിറഞ്ഞതോടെ പ്രദേശം ദുര്‍ഗന്ധപൂരിതമാണ്. കമ്പനിക്കു സമീപം താമസിക്കുന്നവര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണിപ്പോൾ. പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
മഴ കനത്തതോടെ റോഡ് പുഴപോലെയായി. പത്ത് ഏക്കറോളം വരുന്നസ്ഥലത്താണ് കമ്പനി സ്ഥിതിചെയ്യുന്നത്. പ്ലൈവുഡും അനുബന്ധ വ്യവസായവുമാണ് കമ്പനിയില്‍ നടക്കുന്നത്. നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് കമ്പനിയില്‍ ജോലിചെയ്യുന്നത്. ഇവരെല്ലാം താമസിക്കുന്നതും കമ്പനിക്കകത്താണ്.
കമ്പനി ഉല്പാദിപ്പിക്കുന്ന മാലിന്യത്തിന് പുറമെയാണ് നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികളുടെ മലമൂത്ര വിസര്‍ജ്ജങ്ങളും ഭക്ഷണ മാലിന്യവുമടക്കം റോഡിലേക്ക് ഒഴുകിയെത്തുന്നത്. മഴകനക്കുമ്പോള്‍ കമ്പനിയുടെ മാലിന്യക്കുഴല്‍ തുറന്നുവിടുന്നത് കമ്പനി അധികൃതര്‍ പതിവാക്കിയിരിക്കുകയാണ്.
നാട്ടുകാര്‍ ഇതു സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. കമ്പനി ഉടമയുടെ സ്വാധീനത്തിന് വഴങ്ങിയതാണ് ഇതിനു കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അധികൃതര്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനാണ് ജനങ്ങളുടെ തീരുമാനം.
Tags : Local News Nattuvishesham Ernakulam