കൊപ്പത്ത് അപകടക്കെണിയായ സിഗ്നൽ ലൈറ്റ്.
ഷൊർണൂർ: ദുരന്തത്തിലേക്കു കൈ നീട്ടി കൊപ്പത്ത് സിഗ്നൽ ലൈറ്റ്.
കൊപ്പം ജംഗ്ഷനിൽ ആയിരക്കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ദിനംപ്രതി കടന്നുപോകുന്ന പ്രധാനപാതയിൽ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ് സിഗ്നൽ ലൈറ്റ്. ആടിയുലഞ്ഞ് തറപറ്റാറായ നിലയിൽ നിൽക്കുന്ന ഇതിന്റെ ഇരുമ്പുതൂണ് ഏതുനിമിഷവും മറിഞ്ഞുവീഴാം.
ഭയത്തോടെ മാത്രമേ ഇപ്പോൾ ഇതിനടിയിലൂടെ സഞ്ചരിക്കാനാവൂ. പകലെന്നോ രാവെന്നോ വ്യത്യാസമില്ലാതെ നിരന്തരം ഗതാഗതത്തിരക്കുള്ള പാതയിലാണ് ഈ അപകടക്കെണി. കാറ്റടിച്ചാലോ വലിയൊരു വാഹനം തട്ടിയാലോ തകർന്നുവീഴാവുന്ന മട്ടിലാണ് ഇതിന്റെ ഇപ്പോഴത്തെ നിൽപ്പ്.
സ്കൂൾകുട്ടികൾ, മുതിർന്നവർ, ഇരുചക്രവാഹന യാത്രക്കാർ തുടങ്ങി നിരവധി ജീവനാണ് ഓരോ നിമിഷവും ഇതിനടിയിലൂടെ കടന്നുപോകുന്നത്. അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമില്ലാത്ത സ്ഥിതിയാണ്.
Tags : Nattuvishesham DistrictNews