മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെത്തിയ സന്ദര്‍ശകര്‍.
തൊടുപുഴ: ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതോടെ ആശങ്കകള്‍ അകലുന്നു. ഇടവിട്ടുള്ള മഴയാണ് രണ്ടു ദിവസങ്ങളിലായി ജില്ലയുടെ പല ഭാഗങ്ങളിലും ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായതുപോലെ ഏറെ നേരം നീണ്ടു നില്ക്കുന്ന തീവ്രമഴ ലഭിച്ചില്ല. ജില്ലയില്‍ മഴ മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും കഴിഞ്ഞ ദിവസം പിന്‍വലിച്ചതും ആശ്വാസമായി. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 14.7 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. കൂടുതല്‍ മഴ പെയ്ത ദേവികുളം താലൂക്കില്‍ 22.2 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. ചൊവ്വാഴ്ച രാവിലെ വരെ ജില്ലയില്‍ ശരാശരി 16.01 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. പീരുമേട് താലൂക്കിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ഇവിടെ 27.04 മില്ലീമീറ്ററായിരുന്നു ലഭിച്ച മഴ.
വിനോദ സഞ്ചാര മേഖലകളിലേക്കുള്ള പ്രവേശന വിലക്ക് ജില്ലാ ഭരണകൂടം പിന്‍വലിച്ചതോടെ മൂന്നു ദിവസങ്ങളായി വിനോദ സഞ്ചാരികളും എത്തിത്തുടങ്ങി. ഓണത്തോടനുബന്ധിച്ച് അടുത്ത ദിവസം മുതല്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ വലിയ തിരക്കനുഭവപ്പെടുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത അതിതീവ്ര മഴ ജില്ലയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചാണ് പിന്‍വാങ്ങിയത്. കുടയത്തൂര്‍ അടൂര്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീട്ടമ്മയും വാഗമണ്‍ കോലാഹലമേട്ടില്‍ കെട്ടിടത്തിനു മുകളിലേക്കു മണ്‍തിട്ട ഇടിഞ്ഞുവീണ് വയോധികനും മരിച്ചു. ഒട്ടേറെ വീടുകള്‍ പൂര്‍ണമായും ഭാഗികമായും നശിച്ചു. മൂന്നു കോടിയോളം രൂപയുടെ കൃഷിനാശം ഉണ്ടായി. ഇത്തരത്തില്‍ വന്‍ തോതിലുള്ള നാശനഷ്ടമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
അപകട സാധ്യതകള്‍ കണക്കിലെടുത്താണ് ജില്ലാഭരണകൂടം വിനോദ സഞ്ചാരത്തിനുള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മൂന്നാര്‍ മേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഇവിടേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കൂടാതെ സാഹസിക വിനോദ സഞ്ചാരത്തിനും മലയോര മേഖലയിലേക്കുള്ള രാത്രി യാത്രയ്ക്കും നിരോധനമുണ്ടായിരുന്നു.
മഴയുടെ ശക്തി കുറഞ്ഞതോടെ കഴിഞ്ഞ ദിവസം ജില്ലയില്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഇതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയത്. മൂന്നാര്‍, വാഗമണ്‍, തേക്കടി ഉള്‍പ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളില്‍ ഇന്നലെ കുടുംബസമേതം ഒട്ടേറെ സന്ദർശകരെത്തി.
മൂന്നു ദിവസം: 4725 സന്ദര്‍ശകര്‍
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 4725 സന്ദര്‍ശകരെത്തി. ഒന്‍പതു മുതല്‍ 11 വരെയുള്ള കണക്കാണിത്. ശനി-1642, ഞായര്‍-1057, തിങ്കള്‍ - 2026 എന്നിങ്ങനെയാണ് ഓരോ ദിവസങ്ങളിലുമെത്തിയ സന്ദര്‍ശകരുടെ എണ്ണം.
വാഗമണ്ണും മൂന്നാറുമാണ് കൂടുതല്‍ പേരും സന്ദര്‍ശിച്ചത്. മാട്ടുപ്പെട്ടി ഒഴികെയുള്ള മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആളുകളെത്തി.
സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടല്‍, റിസോര്‍ട്ട്, ഹോം സ്റ്റേ നടത്തിപ്പുകാരെല്ലാം ഏറെ പ്രതീക്ഷയിലാണ്. മഴമൂലം മണ്‍സൂണ്‍ ടൂറിസത്തില്‍ ഇടിവുണ്ടായ ആശങ്കയിലായിരുന്നു ഇവര്‍. കാലാവസ്ഥ അനൂകൂലമായാല്‍ ഓണത്തോടനുബന്ധിച്ച് ടൂറിസം കേന്ദ്രങ്ങളിലേക്കു സന്ദര്‍ശകരുടെ വന്‍ ഒഴുക്കുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
മഴ ശമിച്ചുതുടങ്ങിയതിനാല് വ്യാപാര മേഖലയും ഉണര്‍വിലാണ്. മഴമൂലം വില്‍പ്പനയില്‍ വന്‍ ഇടിവാണ് ഉണ്ടായിരുന്നത്. ഓണത്തിന് ഇനി രണ്ടാഴ്ച മാത്രമാണുള്ളത്. അതിനാല്‍ വരും ദിവസങ്ങളില്‍ ഓണവിപണി കൂടുതല്‍ സജീവമാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.
Tags : Nattuvisesham DistrictNews DeepikaNews Tourism