അലഞ്ഞുതിരിയുന്ന കന്നുകാലികളെ നാട്ടുകാർ പിടിച്ചുകെട്ടിയപ്പോൾ.
മുണ്ടക്കയം: പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികൾ നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കപ്പിലാംമൂട്, ആനിക്കുന്ന് മേഖലകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ വ്യാപകമായി കൃഷിനാശം വരുത്തുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തി. നാളുകളായി തുടരുന്ന ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ഉടമകളെ കണ്ടെത്തി നാശനഷ്ടത്തിന് പരിഹാരം ഈടാക്കുന്നതിനുമായി പ്രദേശവാസികൾ സംഘം ചേർന്ന് ആറു കന്നുകാലികളെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പിടിച്ചുകെട്ടി.
പ്രദേശത്ത് ഇരുപതിലധികം കന്നുകാലികളാണ് മാസങ്ങളായി അലഞ്ഞുതിരിയുന്നത്. പുലർച്ചെ കറവ കഴിഞ്ഞയുടൻ ഉടമകൾ ഇവയെ കയറൂരി വിടുകയാണ് പതിവെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൂട്ടമായെത്തുന്ന കന്നുകാലികൾ വേലികൾ തകർത്ത് കൃഷിയിടങ്ങളിൽ കയറി വലിയ നാശനഷ്ടമാണ് വരുത്തുന്നത്. ബാങ്ക് വായ്പയെടുത്തും മറ്റും കർഷകർ മാസങ്ങളോളം അധ്വാനിച്ച് വളർത്തിയെടുത്ത കൃഷിയാണ് ഇവ നിമിഷനേരം കൊണ്ട് തിന്നുതീർക്കുന്നതെന്ന് പ്രദേശത്തെ കർഷകർ പറയുന്നു.
കൃഷിനാശത്തിനു പുറമേ പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഇവ ഭീഷണിയാകുകയാണ്. റോഡിലൂടെ കൂട്ടമായി നീങ്ങുന്ന കന്നുകാലികൾ സ്കൂൾ കുട്ടികളെ ഉൾപ്പെടെ ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
രാത്രികാലങ്ങളിൽ വീടുകളിൽ അതിക്രമിച്ചു കയറുന്ന ഇവ മുറ്റത്ത് പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങൾ തട്ടിമറിച്ചിട്ട് കേടുപാടുകൾ വരുത്തുന്നതും പതിവായിരിക്കുകയാണ്.
മാസങ്ങൾക്ക് മുമ്പ് അലഞ്ഞുതിരിഞ്ഞ കന്നുകാലികളിൽ ഒരെണ്ണം സമീപത്തെ കുളത്തിൽ വീണ് ചത്തിരുന്നു. ദിവസങ്ങൾക്കുശേഷം പ്രദേശത്ത് ദുർഗന്ധം വമിച്ചപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. ഇത് വലിയ രീതിയിലുള്ള ആരോഗ്യഭീഷണിക്കും കുടിവെള്ള മലിനീകരണത്തിനും കാരണമായിരുന്നു.
മേഖലയിൽ ഭീതിയും സാമ്പത്തിക നഷ്ടവും വിതയ്ക്കുന്ന കന്നുകാലികളുടെ യഥാർഥ ഉടമസ്ഥരെ അടിയന്തരമായി കണ്ടെത്തണമെന്നും കർഷകർക്കുണ്ടായ ഭീമമായ നഷ്ടത്തിന് കൃത്യമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതർ ഇടപെടണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.