അന്പലവയൽ ഗവ. സ്കൂളിൽ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിൽനിന്ന്.
കൽപ്പറ്റ: അന്പലവയലിലെയും സമീപപ്രദേശങ്ങളിലെയും തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടലുമായി മൃഗസംരക്ഷണ വകുപ്പ്. ബത്തേരിയിലെ എബിസി കേന്ദ്രം മുഖേന നായ്ക്കളെ പിടിക്കാനും വന്ധ്യംകരണം നടത്താനും ജില്ലാതല ടെക്നിക്കൽ കമ്മിറ്റിയിൽ തീരുമാനമായി. വരും ദിവസങ്ങളിൽ ഡോഗ് ക്യാച്ചർമാരുടെ സഹായത്തോടെ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് നായ്ക്കളെ പിടികൂടി സ്റ്റെറിലൈസേഷന്‍ വിധേയമാക്കും.
തെരുവുനായ്ക്കളുടെ വംശവർധന തടയുകയെന്ന ലക്ഷ്യത്തോടെ ജില്ലയിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് ബോധവത്കരണം നൽകും. ആദ്യഘട്ടത്തിൽ അന്പലവയൽ സ്കൂളിലെ എൽപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ 500 ഓളം വിദ്യാർഥികളെ പങ്കെടുപ്പിച്ച് ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെയും അന്പലവയൽ മൃഗാശുപത്രിയുടെയും നേതൃത്വത്തിൽ ബോധവത്കരണം നടത്തി. തെരുവുനായ്ക്കളുമായി ഇടപെടുന്ന സന്ദർഭങ്ങളിൽ പാലിക്കേണ്ട സുരക്ഷാരീതികൾ, നായകളുടെ സ്വഭാവ വിശേഷതകൾ, അവ ആക്രമണകാരികളാകുന്ന ഘട്ടത്തിൽ സ്വീകരിക്കേണ്ട കരുതലുകൾ, കടിയേറ്റാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ എന്നിവയിൽ കുട്ടികൾക്ക് ക്ലാസ് നൽകി.
അന്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. നീതു ദിവാകർ, വെറ്ററിനറി സർജൻ ഡോ. റാണി ജോസഫ്, അന്പലവയൽ വെറ്ററിനറി സർജൻ ഡോ. കെ.വി. അമൽരാജ് എന്നിവർ നേതൃത്വം നൽകി.
Tags : Local News Nattuvishesham Wayanad