മുക്കം: മുക്കം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷം. നൂറ് കണക്കിന് ആളുകൾ ദിവസവുമെത്തുന്ന മുക്കം ടൗണിലുൾപ്പെടെ ശല്യം രൂക്ഷമാണ്.
മുക്കം മുത്തേരിയിൽ തൈലം വിൽക്കാനായി പോയ എറണാകുളം പെരുമ്പാവൂർ സ്വദേശിനി അർച്ചനയെ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് തെരുവ് നായ ആക്രമിച്ചത്. മുത്തേരി അങ്ങാടിയിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇടത്ത് കാലിനാണ് കടിയേറ്റത്.
ആഴത്തിലുള്ള മുറിവുണ്ട്. മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മുക്കം കച്ചേരി സ്വദേശി പെരിങ്ങാട്ട് രവിക്ക് തിങ്കളാഴ്ച രാവിലെ ഒന്പതോടെയാണ് തെരുവ് നായയുടെ കടിയേറ്റത്. അസുഖബാധിതനായ രവി മുക്കം ഹെൽത്ത് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് നടന്നു പോകുമ്പോൾ മുക്കം ക്രിസ്ത്യൻ പള്ളിക്ക് മുൻവശത്തു വച്ചാണ് തെരുവ് നായ കാലിന് കടിച്ചത്.
തുടർന്ന് മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി കുത്തിവയ്പ്പെടുത്തു. നായ അക്രമിക്കുന്നത് കണ്ട ഓട്ടോ ഡ്രൈവറാണ് ആശുപത്രിയിൽ എത്തിച്ചത്. ലോട്ടറി വിൽപന നടത്തി ഉപജീവന മാർഗം കണ്ടെത്തുന്ന രവി തെരുവ് നായ അക്രമത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ്. തെരുവ് നായ ശല്യം രൂക്ഷമായതോടെ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ.
Tags :