തളിപ്പറമ്പ്: ശക്തമായ അല്മായ നേതൃത്വം സഭയുടെ അനിവാര്യതയാണെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശേരി അതിരൂപതയിലെ ഇടവക കോ-ഓർഡിനേറ്റർമാരുടെ അതിരൂപതാതല സംഗമം "കൊയ്നോനിയ-2026' തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്.
ഇടവക കോ-ഓർഡിനേറ്റർ ഇടവക സമൂഹത്തിന്റെ മുഴുവൻ പ്രതിനിധിയാണെന്നും വികാരിമാരുമായി ചേർന്ന് സഭയുടെ ശുശ്രൂഷാ ദൗത്യത്തിൽ സജീവ പങ്കാളിത്തം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കോ ഓർഡിനേറ്റർമാർക്കുണ്ടെന്നും ആർച്ച് ബിഷപ് പറഞ്ഞു. ഇടവകയുടെ ആത്മീയവും സാമൂഹികവുമായ വളർച്ചയിൽ അവരുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്താനും ആർച്ച് ബിഷപ് ആഹ്വാനം ചെയ്തു.
കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. ഡോ. ജോർജ് കോവാട്ട്, വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ഇടവകാതല പ്രവർത്തനങ്ങളുടെ അവലോകനത്തിനുശേഷം മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ കോ ഓർഡിനേറ്റർമാരുമായി സംവാദവും ചർച്ചയും സംഘടിപ്പിച്ചു. അതിരൂപതയുടെ ഭാവി പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും ചർച്ചയിൽ പങ്കുവച്ചു.
തലശേരി അതിരൂപത കുടുംബ കൂട്ടായ്മയുടെ 2026-2029 വർഷങ്ങളിലേക്കുള്ള അതിരൂപത കോ ഓർഡിനേറ്ററായി ജോണി വടക്കേക്കര, സെക്രട്ടറിയായി സിവിക്കുട്ടി മ്ലാമലപതാലിൽ എന്നിവരെ യോഗം തെരഞ്ഞെടുത്തു. പാസ്റ്ററൽ കൗൺസിൽ-കുടുംബ കൂട്ടായ്മ സെക്രട്ടറി ജോർജ് തയ്യിൽ സ്വാഗതവും ജോണി വടക്കേക്കര നന്ദിയും പറഞ്ഞു.
Tags : Nattuvishesham Districte News