ജില്ലാ കളക്ടറുമായുള്ള കുട്ടികളുടെ പ്രതിവാര സംവാദ വേദിയായ "കളം' പരിപാടിയിൽ നിന്ന്.
കണ്ണൂർ: സാധാരണ ക്ലാസ് മുറി പോലെ ശ്വാസം അടക്കിപ്പിടിച്ച് അച്ചടക്കത്തോടെ ഇരിക്കുകയായിരുന്നു കുട്ടികള്‍. എന്നാല്‍, ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് സംസാരിച്ചു തുടങ്ങിയതോടെ ചോദ്യോത്തരങ്ങളും കളിചിരികളുമായി അവര്‍ കളം നിറഞ്ഞു. പാഠപുസ്തകങ്ങളിലെ പതിവ് പാഠങ്ങള്‍ക്കപ്പുറം, വലിയ ജീവിതപാഠങ്ങള്‍ പകര്‍ന്നു കിട്ടിയതിന്റെ സന്തോഷം അവരുടെ മുഖത്ത് പ്രകടമായിരുന്നു.
ജില്ലാ കളക്ടറുമായുള്ള കുട്ടികളുടെ പ്രതിവാര സംവാദ വേദിയായ "കളം' പരിപാടിയാണ് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായത്. കണ്ണൂർ ഭാരതീയ വിദ്യാഭവനിലെയും സെന്റ് മൈക്കിള്‍സ് ഹൈസ്കൂളിലെയും അന്‍പത് വിദ്യാര്‍ഥികളാണ് ഇത്തവണ കളം പരിപാടിയിലെ അതിഥികളായെത്തിയത്. പഠനം, കരിയര്‍, ഐഎഎസ് തുടങ്ങിയ വിഷയങ്ങള്‍ ജില്ലാ കളക്ടറുമായുള്ള സംവാദത്തില്‍ ഉയര്‍ന്നുവന്നു. അതോടൊപ്പം തങ്ങള്‍ക്കു ചുറ്റുമുള്ള സാമൂഹിക വിഷയങ്ങളെ കുറിച്ചുള്ള ആശങ്കകളും അവര്‍ ജില്ലാ കളക്ടറുമായി പങ്കുവച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധ്യാപകര്‍ക്ക് പകരമാകുമോ എന്ന ജില്ലാ കളക്ടറുടെ ചോദ്യത്തിന് ഒറ്റക്കെട്ടായിരുന്നു വിദ്യാര്‍ഥികളുടെ മറുപടി. ഇല്ല, ഒരിക്കലുമില്ല. കൃത്രമബുദ്ധിക്ക് ഗുരുനാഥന്മാരെ പോലെ സ്നേഹവും അനുകമ്പയും പകര്ന്നുനല്കാനാകില്ല.
ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുറിച്ച് അസിസ്റ്റന്റ് കളക്ടര്‍ എസ്. സ്വാതി കുട്ടികളുമായി പങ്കുവച്ചു. കുട്ടികള്‍ക്കായി വിവിധ വ്യക്തിത്വ വികസന ഗെയിമുകളും കളം പരിപാടിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജ് പ്രത്യേകം ആശംസ കാര്‍ഡുകള്‍ കൈമാറി. കളക്ടറോടൊത്തുള്ള ഫോട്ടോ കൂടി എടുത്താണ് വിദ്യാര്‍ഥികള്‍ "കളം' വിട്ടത്.
Tags : Local News Nattuvishesham Students District Collector