നീണ്ടൂർ: നീണ്ടൂർ പഞ്ചായത്തിൽ 2025-26 സാമ്പത്തിക വർഷത്തിൽ കർഷകർക്ക് നെൽവിത്ത് സബ്സിഡി നൽകിയതിൽ വൻ അഴിമതി നടന്നതായി പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ.
പഞ്ചായത്തിലെ നെൽകർഷകരെ സഹായിക്കുന്നതിനായി പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും ഫണ്ട് വകയിരുത്തിയാണ് നെൽവിത്തിന് സബ്സിഡി നൽകുന്നത്. ഒരു കിലോ വിത്തിന് 40 രൂപയാണ് വില. ഇതിൽ 31 രൂപ പഞ്ചായത്ത് സബ്സിഡി നൽകുന്നു. കർഷകന് ഒരു കിലോ വിത്തിന് ഒമ്പതു രൂപ മാത്രമാണ് മുടക്ക് വരുന്നത്.
എന്നാൽ, ചില പാടശേഖര സമിതികൾ അവരുടെ പാടത്തിന്റെ വിസ്തൃതി കൂട്ടിക്കാണിച്ച് നെൽവിത്ത് വാങ്ങിയ ശേഷം കുറച്ച് ഭാഗം മാത്രം വിതച്ച് ബാക്കി വിത്ത് മറിച്ചുവിറ്റതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.
കൈപ്പുഴയിൽ ഒരു പാടശേഖരത്തിൽ 260 ഏക്കറിനുള്ള വിത്ത് വാങ്ങിയ ശേഷം 83 ഏക്കറ്റിൽ മാത്രം വിത നടത്തി ബാക്കി വിത്ത് പഞ്ചായത്ത് അറിയാതെ മറിച്ചുവിറ്റതായാണ് ആരോപണം. ഏകദേശം മൂന്നു ലക്ഷം രൂപായുടെ തട്ടിപ്പ് നടന്നതായി പഞ്ചായത്ത് അംഗങ്ങൾ പറയുന്നു.
കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റി ഈ വിഷയം ചർച്ച ചെയ്യുകയും കൃഷി ഓഫീസറെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും ചെയ്തു. തട്ടിപ്പ് നടന്നതായി സമ്മതിച്ച കൃഷി ഓഫീസർ പാടശേഖര സമിതിയെക്കൊണ്ട് പഞ്ചായത്തിന് നഷ്ടമായ പണം തിരിച്ചടപ്പിക്കാമെന്ന് അറിയിച്ചു. ഇത്തരത്തിൽ മറ്റേതെങ്കിലും പാടശേഖരത്തിൽ തട്ടിപ്പു നടന്നോ എന്ന് വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യം ഭരണസമിതി വോട്ടിനിട്ട് തള്ളി. ഏഴിനെതിരേ എട്ടു വോട്ടുകൾക്കാണ് പ്രതിപക്ഷ ആവശ്യം തള്ളിയത്.
തനതു വരുമാനം കുറവുള്ള നീണ്ടൂർ പഞ്ചായത്ത് നെൽകർഷകരെ സഹായിക്കുന്നതിനായി ഇത്തരം പദ്ധതികൾ വയ്ക്കുമ്പോൾ ഇതിനെ തകർക്കാൻ ചില ലോബികൾ ശ്രമിക്കുന്നത് അംഗീകരിക്കാകാനാവില്ലെന്ന് എൽഡിഎഫിലെ പഞ്ചായത്ത് അംഗങ്ങളായ തോമസ് കോട്ടൂർ, നന്ദു ആരതി, തോമസുകുട്ടി കോളംബ്രായിൽ, തോമസ് ജോസഫ്, വി.കെ. ശോഭന, രാജി ഉല്ലാസ് എന്നിവർ പറഞ്ഞു.
നീണ്ടൂർ പഞ്ചായത്തിലെ ചില പാടശേഖരങ്ങൾ വിവാദ സ്വാമി സന്തോഷ് മാധവൻ ഉൾപ്പെടെയുള്ള ചില ലോബികളുടെ കൈകളിലാണെന്നും പഞ്ചായത്ത് വിജിലൻസ് അന്വേഷണത്തെ ഭയക്കുന്നത് ചില ഉന്നത രാഷ്ട്രീയ നേതാക്കൾ ഈ തട്ടിപ്പിൽ പങ്കാളികളായതിനാലാണെന്നും അവർ ആരോപിച്ചു.
Tags : Subsidized paddy seeds resold