സണ്ണി മാത്യു കൃഷിത്തോട്ടത്തിൽ.
മേലുകാവ്: പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും ഒഴിവുസമയം ജൈവകൃഷിക്കായി മാറ്റിവച്ച് മാതൃകയാകുകയാണ് മുൻ ജില്ലാ പഞ്ചായത്തംഗം സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ. പയസ്മൗണ്ടിലെ സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞ മത്തങ്ങകൾ ആവശ്യക്കാരിലെത്തിക്കുന്ന തിരക്കിലാണ് ഇദ്ദേഹം.
അഞ്ചു വർഷമായി മത്തങ്ങ കൃഷി ചെയ്തുവരുന്നു. ഓണക്കാലത്ത് മത്തങ്ങയ്ക്ക് ആവശ്യക്കാർ ഏറെയാണ്. കൃഷിഭവൻ, കുടുംബശ്രീ, പച്ചക്കറി വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും നേരിട്ടുള്ള ആവശ്യക്കാർക്കും ഇദ്ദേഹം മത്തങ്ങ എത്തിച്ചുനൽകുന്നു.
വെണ്ട, വഴുതന, ഏത്തവാഴ, ഞാലിപ്പൂവൻ തുടങ്ങിയ വിവിധ പച്ചക്കറികളും വാഴയിനങ്ങളും സണ്ണിയുടെ കൃഷിയിടത്തിൽ സുലഭം. രാസവളങ്ങൾ പരമാവധി ഒഴിവാക്കി ജൈവവളം ഉപയോഗിച്ചാണ് കൃഷി നടത്തുന്നതെന്നും മണ്ണിന്റെ സ്വാഭാവിക ഗുണനിലവാരം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സണ്ണി മാത്യു പറഞ്ഞു.
പൊതുപ്രവർത്തനം ഒരു രീതിയിലുള്ള ജനസേവനമാണെങ്കിൽ, ആരോഗ്യകരമായ ഭക്ഷണം ഉത്പാദിപ്പിക്കുന്നതു നാടിനായി ചെയ്യുന്ന മറ്റൊരു പൊതുസേവനമാണെന്ന നിലപാടിലാണ് ഇദ്ദേഹം. സ്വന്തം നാടിനെ ആരോഗ്യഗ്രാമമാക്കി മാറ്റണമെന്നാണ് ആഗ്രഹം. ഓരോ വീട്ടിലും ചെറിയൊരു പച്ചക്കറിത്തോട്ടമെങ്കിലും ഉണ്ടാകണമെന്നും ഏതു ജോലിയിലായാലും സമയം കണ്ടെത്തി കൃഷിയിലേക്കിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഈ വർഷവും പുതിയ കൃഷിരീതികൾ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് സണ്ണി മാത്യു. ജിമ്മിൽ പോകുന്നതിനേക്കാളും വ്യായാമം ചെയ്യുന്നതിനേക്കാളും ശരീരത്തിനും മനസിനും ഒരുപോലെ ഗുണകരമായ അധ്വാനമാണ് കൃഷിയിടത്തിലെ ജോലിയെന്നും മണ്ണിന്റെ ഗുണമേന്മ നശിപ്പിക്കുന്ന രീതിയിലുള്ള കൃഷിയോട് താത്പര്യമില്ലെന്നും ജൈവവളത്തിലൂടെ മണ്ണിനും വിളകൾക്കും കൂടുതൽ ഗുണമേന്മ ഉറപ്പാക്കാനാകുമെന്നുമാണ് അദ്ദേഹത്തിന്റെ വിശ്വാസം.
കക്ഷിരാഷ്ട്രീയത്തിന്റെ അതിർവരമ്പുകൾക്കപ്പുറം അധ്വാനത്തിലൂടെ ഒരു മാതൃക സൃഷ്ടിക്കുകയാണ് സണ്ണി മാത്യു. പൊതുപ്രവർത്തനത്തിനൊപ്പം കൃഷിയെയും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഇദ്ദേഹത്തിന്റെ കൃഷിയിടം ഓണക്കാലത്താണ് കൂടുതൽ ശ്രദ്ധ നേടുന്നത്.
Tags : NattuVishesham DistricteNews