കേളകം ചെട്ടിയാംപറമ്പ് പൂക്കുണ്ട് ഭാഗത്തുകൂടി ഒഴുകുന്ന ചീങ്കണ്ണി പുഴയുടെ ദൃശ്യം.
കേളകം: പശ്ചിമഘട്ട മലനിരകളുടെ ഹരിതഭംഗിയിൽ നിറഞ്ഞ് കേളകം പഞ്ചായത്ത്. കുടക് മലനിരകളിൽ നിന്ന് ഉത്ഭവിച്ച് കണ്ണൂർ ജില്ലയിലെ കേളകത്തിന്റെ ഹൃദയഭാഗത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ പ്രകൃതി ടൂറിസം, വന്യജീവി ടൂറിസം, മൺസൂൺ ടൂറിസം, ജൈവവൈവിധ്യ പഠനം, സാഹസിക വിനോദസഞ്ചാരം എന്നിവയുടെ സമന്വയമാകുകയാണ്. തെളിനീരൊഴുകുന്ന പുഴയും ആറളം വന്യജീവി സങ്കേതവും, അപൂർവ വന്യജീവി കാഴ്ചകളും ചിത്രശലഭങ്ങളുടെ ദേശാടനവും പുരാണപ്രസിദ്ധമായ പാലുകാച്ചി മലയും കൊട്ടിയൂർ തീർഥാടനവുമായി ബന്ധിപ്പിക്കാവുന്ന സാധ്യതകളും ചീങ്കണ്ണിപ്പുഴയെ കേരളത്തിലെ ഏറ്റവും മികച്ച ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഉയർത്താൻ കഴിയും.
വനങ്ങളും പാറക്കെട്ടുകളും പുൽമേടുകളും കാർഷിക ഗ്രാമങ്ങളും ഒരുമിക്കുന്ന പുഴയോരം പ്രകൃതി സ്നേഹികൾക്ക് വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുന്നത്. ചീരം വേലിപ്പടി, കോച്ചികുളം, പൂക്കുണ്ട് കയം, പാലത്തിങ്കൽ പടി, വളയഞ്ചാൽ എന്നിവയാണ് പ്രധാന ആകർഷണ കേന്ദ്രങ്ങൾ. മഴക്കാലത്ത് ചീങ്കണ്ണിപ്പുഴ ഏറ്റവും മനോഹരമായ രൂപത്തിലാകും. മഴവെള്ളത്തിൽ നിറഞ്ഞൊഴുകുന്ന പുഴയും കോടമഞ്ഞ് പുതച്ച പശ്ചിമഘട്ട മലനിരകളും ഒരുക്കുന്ന ദൃശ്യവിസ്മയം കാണാൻ നിരവധി പേരാണ് എത്തുന്നത്. മൺസൂൺ ടൂറിസം പദ്ധതിയുടെ ഭാഗമായി ഈ മേഖലയെ വികസിപ്പിച്ചാൽ കേരളത്തിലെ പ്രധാന മഴക്കാല വിനോദസഞ്ചാര കേന്ദ്രമായി ചീങ്കണ്ണിപ്പുഴയെ മാറ്റാൻ കഴിയും.
പ്രകൃതിയുടെ ജനാലയായി പുഴയോര സമാന്തര റോഡ്
കണിച്ചാറിൽനിന്ന് അടക്കാത്തോട്ടിലേക്ക് ചീങ്കണ്ണിപ്പുഴയ്ക്ക് സമാന്തരമായി കടന്നുപോകുന്ന റോഡ് ഈ മേഖലയിലെ ഏറ്റവും വലിയ ടൂറിസം സാധ്യതകളിലൊന്നാണ്. പുഴയുടെ വിവിധ ഭാഗങ്ങളിലെ മനോഹര കാഴ്ചകളാണ് ഈ പാതയിലുടെ സഞ്ചരിക്കുന്നവർക്ക് ദൃശ്യമാകുക. പ്രധാന ഭാഗങ്ങളിൽ വ്യൂ പോയിന്റുകൾ, വിശ്രമകേന്ദ്രങ്ങൾ, റിവർ വാക്ക്, ഫോട്ടോഗ്രഫി ഡെക്കുകൾ, ബാംബൂ വാച്ച് ടവറുകൾ എന്നിവ ഒരുക്കിയാൽ ഈ പാത കേരളത്തിലെ ഏറ്റവും മനോഹരമായ റിവർ ഡ്രൈവ് അനുഭവങ്ങളിൽ ഒന്നായി മാറും.
ആറളം വന്യജീവി സങ്കേതവും ചീങ്കണ്ണിപ്പുഴയും
ചീങ്കണ്ണിപ്പുഴയുടെ മറുകരയിൽ വ്യാപിച്ചുകിടക്കുന്നത് ആറളം വന്യജീവി സങ്കേതമാണ് മറ്റൊരു പ്രധാന കേന്ദ്രം. വനസഞ്ചാരം, ട്രക്കിംഗ്, പക്ഷിനിരീക്ഷണം എന്നിവയ്ക്കായി എത്തുന്ന സഞ്ചാരികളെ ചീങ്കണ്ണിപ്പുഴയിലേക്ക് ആകർഷിക്കുന്ന സംയോജിത ടൂറിസം പദ്ധതികൾ നടപ്പാക്കിയാൽ ഈ മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾ ഗണ്യമായി വർധിക്കും. റിവർ വാക്ക്, നേച്ചർ ട്രയൽ, വനപഠന ക്യാമ്പുകൾ എന്നിവയും ഇതിനൊപ്പം വികസിപ്പിക്കാം. വനത്തിൽ മേയുന്ന കാട്ടാനക്കൂട്ടങ്ങളടക്കമുള്ള വന്യജീവികളെ ഏറ്റവും സുരക്ഷിതമായി കാണാൻ കഴിയുന്ന അപൂർവ കേന്ദ്രം കൂടിയാണ് ചീങ്കണ്ണിപ്പുഴയോരം.
പുഴയുടെ മറുകരയിലെ ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് കാട്ടാനക്കൂട്ടങ്ങൾ, മാൻ, മലാൻ, മയിൽ തുടങ്ങി നിരവധി വന്യജീവികൾ ദിവസവും പുഴയോരത്തേക്ക് എത്താറുണ്ട്. പ്രത്യേകിച്ച് വേനൽക്കാല സായാഹ്നങ്ങളിലും അതിരാവിലെയും കാട്ടാനക്കൂട്ടങ്ങൾ വെള്ളം കുടിക്കാനും കുളിക്കാനുമായി പുഴയിലെത്തും. വന്യജീവി ഫോട്ടോഗ്രാഫർമാർക്ക് മികച്ച ഫോട്ടോകൾ ലഭിക്കാവുന്ന സ്ഥലം കൂടിയാണ് ചീങ്കണ്ണിപ്പുഴയുടെ ഇക്കരെയുള്ള കര. പുഴക്കരയിൽ ആനപ്രതിരോധ വേലിയുള്ളതിനാൽ വന്യജീവികളുടെ കടന്നു കയറ്റമില്ലാതെ സഞ്ചാരികൾക്ക് വന്യജീവികളെ ഭയമില്ലാതെ കാണാനാവുമെന്നതും പ്രത്യേകതയാണ്.
വനത്തിന്റെ സ്വാഭാവികതയക്ക് ഭംഗം വരുത്താതെ വന്യജീവികളെ ഇത്രയും അടുത്ത് നിന്ന് കാണാവുന്ന കേന്ദ്രം സംസ്ഥാനത്ത് തന്നെ വിരളമാണ്. ശാസ്ത്രീയമായി വൈൽഡ് ലൈഫ് വാച്ചിംഗ് ഡെക്കുകളും ബാംബൂ വാച്ച് ടവറുകളും സ്ഥാപിച്ചാൽ ചീങ്കണ്ണിപ്പുഴ രാജ്യത്തെ ശ്രദ്ധേയമായ വന്യജീവി ടൂറിസം കേന്ദ്രമായി മാറ്റാനുമാകും.
ചിത്രശലഭങ്ങളുടെ മഹായാത്രയും
എല്ലാ വർഷവും നവംബർ അവസാനത്തോടെ ചീങ്കണ്ണിപ്പുഴയോരം മറ്റൊരു പ്രകൃതി വിസ്മയത്തിനും സാക്ഷിയാകാറുണ്ട്. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ചിത്രശലഭ ദേശാടനങ്ങളിൽ ഒന്നായ കോമൺ ആൽബട്രോസ് ചിത്രശലഭങ്ങളുടെ ദേശാടനത്തിന്റ പ്രധാന ഇടത്താവളമാണ് ഈ പ്രദേശം. കുടക് മലനിരകളിൽ നിന്ന് ഏറനാട് മേഖലയിലേക്കുള്ള യാത്രയ്ക്കിടെ ലക്ഷക്കണക്കിന് ചിത്രശലഭങ്ങൾ ചീങ്കണ്ണിപ്പുഴയോരത്ത് തമ്പടിക്കും. ഈ അപൂർവ പ്രതിഭാസം കാണാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദസഞ്ചാരികളും ചിത്രശലഭ ഗവേഷകരും പ്രകൃതി സ്നേഹികളും എത്താറുണ്ട്.
ഫാം-ജല സാഹസിക ടൂറിസവും
കാപ്പി, കുരുമുളക്, റബർ, കമുക, ജാതി, വാഴ തുടങ്ങിയ കൃഷിയിടങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന ഫാം ടൂറിസം പദ്ധതികളും ജലടൂറിസ സാധ്യതയും ഏറെയുണ്ട്. പക്ഷിനിരീക്ഷണവും സൈംക്ലിംഗ് ട്രാക്കും ഒരുക്കുകയും ചെയ്യുന്നതിനൊപ്പം ജല സാഹസിക ടൂറിസത്തിന്റെ സാധ്യതകളും ഉപയോഗപ്പെടുത്താനാകും. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി കയാക്കിംഗ്, റിവർ ട്രയൽ തുടങ്ങിയ ജല ടൂറിസം പ്രവർത്തനങ്ങൾ ആരംഭിക്കനാകും.
പൂക്കുണ്ട് കയത്തോട് ചേർന്ന് പരമ്പരാഗത ചങ്ങാട സവാരിയും ആരംഭിച്ചാൽ വിനോദസഞ്ചാരികൾക്ക് വ്യത്യസ്ത അനുഭവമാകും. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത് പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കും.ചീങ്കണ്ണിപ്പുഴയോട് ചേർന്ന പ്രദേശങ്ങളിലെ ആദിവാസി സമൂഹത്തിന്റെ ജീവിതരീതിയും കലാരൂപങ്ങളും കരകൗശല ഉത്പന്നങ്ങളും ഔഷധസസ്യങ്ങളെക്കുറിച്ചുള്ള അറിവും ടൂറിസവുമായി ബന്ധിപ്പിക്കാനുള്ള വലിയ സാധ്യതയുണ്ട്.
റൂറൽ ടൂറിസം പദ്ധതികളിലൂടെ അവരുടെ സംസ്കാരം പരിചയപ്പെടുത്തുന്നതിനൊപ്പം പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാം. പാലുകാച്ചി മല, ചീങ്കണ്ണിപ്പുഴ, ആറളം വന്യജീവി സങ്കേതം, വളയഞ്ചാൽ, കൊട്ടിയൂർ എന്നിവയെ ബന്ധിപ്പിച്ച് ദീർഘകാല ടൂറിസം സർക്യൂട്ടിനും അനന്ത സാധ്യതകളാണുള്ളത്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തുന്നവർക്ക് കൂടി ഈ മേഖലയുടെ ടൂറിസം പോയിന്റുകളിലേക്ക് എത്തിക്കാനായാൽ വലിയ തോതിലുള്ള നേട്ടം കൈവരിക്കാനാകും.
ഡിജിറ്റൽ ബ്രാൻഡിംഗ് മുതൽ മാസ്റ്റർ പ്ലാൻ വരെ
ഡ്രോൺ വീഡിയോകൾ, ഡോക്യുമെന്ററികൾ, ഡിജിറ്റൽ പ്രചാരണം, വിവരഫലകങ്ങൾ, ക്യുആർ കോഡ് സംവിധാനങ്ങൾ എന്നിവയിലൂടെ ചീങ്കണ്ണിപ്പുഴയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കണം. ടൂറിസം വകുപ്പ്, വനം വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, ആദിവാസി വികസന വകുപ്പ്, പ്രാദേശിക ജനപ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തത്തോടെ 20 വർഷത്തെ ദീർഘകാല മാസ്റ്റർ പ്ലാൻ തയാറാക്കി ഘട്ടംഘട്ടമായി നടപ്പാക്കിയാൽ ചീങ്കണ്ണിപ്പുഴയും കേളകവും കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ശ്രദ്ധേയമായ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഉയരും. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് ഈ മേഖലയെ ആഗോള ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താനുള്ള ഏറ്റവും വലിയ വഴി.
മലയോര രുചിക്കൂട്ടും
സഞ്ചാരികൾക്കായി മലയോരത്തിന്റെ രുചി വൈവിധ്യങ്ങളുടെ ഭക്ഷണശാലയും ആരംഭിച്ചാൽ ഇതിന്റെ സാധ്യതകളും ഉപയോഗപ്പെടുത്താനാകും.നാടൻ കോഴി വിഭവങ്ങൾ, കപ്പ വിഭവങ്ങൾ, മൂങ്ങിൽക്കൂമ്പ് വിഭവങ്ങൾ, കൂൺ വിഭവങ്ങൾ, കാട്ടുതേൻ, നാട്ടുപഴങ്ങൾ, മലനാടൻ പലഹാരങ്ങൾ എന്നിവ വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്താം. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ മലയോരത്ത് തനത് ഭക്ഷണശാലകൾ ആരംഭിച്ചാൽ ചുരുങ്ങിയ ചെലവിൽ രുചികരമായ ഭക്ഷണം സഞ്ചാരികൾക്ക് ലഭ്യമാകും. പ്രാദേശിക കാർഷിക ഉത്പന്നങ്ങളുടെ വില്പന കേന്ദ്രങ്ങളും ഒരുക്കിയാൽ പ്രദേശവാസികൾക്ക് സ്ഥിര വരുമാന സാധ്യതയും വർധിപ്പിക്കും.
താമസ സൗകര്യങ്ങൾ വർധിപ്പിക്കണം
കൂടുതൽ ഹോംസ്റ്റേകൾ, ഇക്കോ റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ ആരംഭിക്കണം. പ്രകൃതിയോട് ഇണങ്ങുന്ന താമസസൗകര്യങ്ങൾ ഒരുക്കിയാൽ സഞ്ചാരികൾക്ക് ഒന്നിലധികം ദിവസം ഇവിടെ ചെലവഴിക്കാൻ കഴിയും. ഇത് പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും വലിയ കരുത്താകും. കൊട്ടിയൂർ തീർഥാടനവുമായി ടൂറിസം ബന്ധിപ്പിക്കണം.
പ്രതിവർഷം കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് ചീങ്കണ്ണിപ്പുഴ, ആറളം വന്യജീവി സങ്കേതം, പാലുകാച്ചി മല എന്നിവ ഉൾപ്പെടുത്തിയ പ്രത്യേക ടൂറിസം പാക്കേജുകൾ ഒരുക്കാം. ആത്മീയ ടൂറിസവും പ്രകൃതി ടൂറിസവും കൈകോർക്കുന്ന മാതൃകയാകും ഇത്.
Tags : Nattuvishesham DistrictNews DeepikaNews tourism