പേരൂര്‍ക്കട: നാലാഞ്ചിറയില്‍ യുവതിയുടെ കൊലപാതകത്തില്‍ കലാശിച്ചത് ഭര്‍ത്താവിന്റെ നിരന്തരമായ സംശയവും അതിനെത്തുടര്‍ന്നുള്ള വഴക്കും. ഉദിയന്നൂര്‍ ക്ഷേത്രത്തിനു സമീപം ഇരുനിലവീട്ടില്‍ ദമ്പതികളും നാലു മക്കളും അമ്മൂമ്മയും താമസമാക്കിയിട്ട് നാലുമാസമേ ആയിട്ടുള്ളൂ. ഇക്കാലമത്രയും മരണപ്പെട്ട ഹസീനയെ സുരേഷിന് സംശയമായിരുന്നു. ഇതിന്റെ പേരില്‍ പാതിരാത്രിപോലും വഴക്കും പതിവായിരുന്നു. സഹിക്കാനാകാതെയാണ് ഹസീന മണ്ണന്തല സ്റ്റേഷനില്‍ കഴിഞ്ഞദിവസം പരാതി നല്‍കിയത്.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമുതല്‍ ദമ്പതികള്‍ തമ്മില്‍ വഴക്കായിരുന്നു. പതിവ് വഴക്കായിരുന്നതിനാല്‍ മക്കള്‍ മുകളിലത്തെ നിലയിലേക്കു പോയില്ല. പ്രകോപനത്തിനൊടുവില്‍ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത സുരേഷ് ഭാര്യയുടെ കഴുത്തറുക്കുകയായിരുന്നു. അതിനുശേഷം കത്തി കഴുകി വച്ചു. ബഹളം രൂക്ഷമായതോടെ സമീപത്തെത്തിയ മൂത്തമകളോട് താന്‍ അമ്മയെ കൊന്നുവെന്നും കുടുംബത്തിലുള്ളവരുടെ എല്ലാ കാര്യങ്ങളും നോക്കിക്കൊള്ളണമെന്നും താന്‍ മരിക്കാന്‍ പോകുകയാണെന്നുമാണ് സുരേഷ് പറഞ്ഞത്. അതിനുശേഷം തന്റെ സാന്ട്രാ കാറുമെടുത്ത് ഇയാള്‍ സ്ഥലം വിടുകയായിരുന്നു.
സുരേഷ് നാലാഞ്ചിറയില്‍നിന്ന് എംസി റോഡിലൂടെ സഞ്ചരിച്ച് കിള്ളിപ്പാലം ഭാഗത്തെത്തിയശേഷം ആരെയോ ഫോണിൽ ബന്ധപ്പെട്ടശേഷം ഇവിടെവച്ച് ഫോൺ സ്വിച്ച് ഓഫാക്കി ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ദേശീയപാതയിലൂടെ നേമം ഭാഗത്തേക്കു പോയതായാണ് പോലീസ് നല്കുന്ന സൂചന.
Tags : Local News Nattuvishesham Kollam