മുഴക്കുന്ന് ചാക്കോട് ജനവാസ മേഖലയിൽ ഇറങ്ങിയ കൊമ്പൻ.
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കോട് മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനപാലകർ ആറളം ഫാമിലേക്ക് തുരത്തി. ഇന്നലെ പുലർച്ചെയാണ് കാട്ടാന ബാവലി പുഴ മുറിച്ചു കടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെടുന്നത്. ചാക്കോട് സങ്കേതം ഉൾപ്പെടെ നിരവധി ജനങ്ങൾ തിങ്ങി പാർക്കുന്ന ജനവാസ മേഖലയിലാണ് കാട്ടാനയുടെ സാന്നിധ്യം ആദ്യം കണ്ടത്.
തുടർന്ന് പുഴയിലൂടെ നീങ്ങിയ കാട്ടാന കാപ്പുംകടവ് ഭാഗത്ത് എത്തി. പിന്നീട് വനംവകുപ്പ് അധികൃതർ കാട്ടാനയെ അവിടെ നിന്നും തുരത്തി ഫാമിലേക്ക് കയറ്റിവിടുകയായിരുന്നു. ആറളം ഫാമിൽ തമ്പടിച്ചിരുന്ന കാട്ടാനകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തി ഭീഷണി തീർക്കുന്നത് പതിവായിരിക്കുകയാണ്. ചാക്കോട് മേഖലയിൽ ഇറങ്ങിയ കൊമ്പൻ കഴിഞ്ഞ ദിവസം കരിക്കോട്ടക്കരി മേഖലയിൽ ഇറങ്ങിയ കൊമ്പാണെന്ന സംശയവും ഉണ്ട്. കരിക്കോട്ടക്കരിയിൽ എത്തിയ ആനയെ തുരത്തി ആറളം ഫാമിൽ കയറ്റിയിരുന്നു. ഇതോടെ ഫാമിൽ തമ്പടിച്ചിരുന്ന ആനകളെകൂടി കാട്ടിലേക്ക് തുരത്തണം എന്ന ആവശ്യം ശക്തമാകുകയാണ്.
Tags : The forest nattuvishesham local news