പ്രതീകാത്മക ചിത്രം
കാഞ്ഞിരപ്പള്ളി: വിഴിഞ്ഞം തുറമുഖത്തിന്റെ പ്രയോജനം മധ്യകേരളത്തിന് ലഭിക്കാൻ ഗ്രീൻഫീൽഡ് നാലുവരി പാത യാഥാർഥ്യമാകണമെന്നും ഇതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ട് റോണി കെ. ബേബി എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
എംസി റോഡിന് സമാന്തരമായി തിരുവനന്തപുരത്തെ പുളിമാത്തിൽ തുടങ്ങി അങ്കമാലിയിൽ അവസാനിക്കുന്ന 257 കിലോമീറ്റർ നാലുവരി പാതയാണ് തിരുവനന്തപുരം-അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ. ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുടക്കത്തിൽ പ്രഖ്യാപനം വന്നതെങ്കിലും പിന്നീട് പദ്ധതി മുന്നോട്ടുപോയില്ല.
കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം, കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി, മണിമല, എരുമേലി നോര്‍ത്ത്, എരുമേലി സൗത്ത് എന്നീ വില്ലേജുകളിൽ കൂടിയാണ് പദ്ധതിയുടെ ഏരിയൽ സർവെ നടത്തിയത്. ഹൈവേയുടെ ഏരിയല്‍ സര്‍വെ ഭോപ്പാല്‍ ഏജന്‍സി പൂര്‍ത്തിയാക്കി കഴിഞ്ഞു. റൂട്ട് മാപ്പും തയാറാക്കി അന്തിമ അനുമതിക്കായി ദേശീയപാത അഥോറിറ്റിയുടെ ഭൂമിയേറ്റെടുക്കല്‍ കമ്മിറ്റിക്ക് കൈമാറിയ ശേഷം പദ്ധതി നിശ്ചലാവസ്ഥയിലായി. സ്ഥലമേറ്റെടുപ്പിന്റെ 75 ശതമാനം തുക ദേശീയപാത അഥോറിറ്റിയും 25 ശതമാനം സംസ്ഥാന സര്‍ക്കാരും വഹിക്കാമെന്നും ധാരണ എത്തിയിരുന്നു.