ആയന്നൂരിൽ കാറ്റിൽ നശിച്ച വാഴത്തോട്ടം കൃഷി ഓഫീസർ സന്ദർശിക്കുന്നു.
ചിറ്റാരിക്കാൽ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ വേനൽ മഴയിലും കാറ്റിലും നേന്ത്രവാഴത്തോട്ടം നശിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ആയന്നൂരിലാണ് നേന്ത്രവാഴത്തോട്ടം കാറ്റ് തകർത്തത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് വേനൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റ് വീശിയത്. ആയന്നൂരിലെ ഇടപ്പള്ളി സജിയുടെ 400 ഓളം വാഴകളാണ് നിലംപൊത്തിയത്.
രണ്ടാഴ്ച കൂടി കഴിഞ്ഞാൽ വിളവെടുക്കാൻ കഴിയുന്നവയായിരുന്നു. ശരാശരി 20 കിലോയ്ക്ക് മുകളിൽ തൂക്കവുമുണ്ട്.
ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽമഴക്കൊപ്പം വീശിയ കാറ്റ് നാശം വിതച്ചു. 800 വാഴകളാണ് സജി നട്ടത്. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി, വാർഡ് മെംബർ സിന്ധു ടോമി, കൃഷി ഓഫീസർ അബിൻ സി. അജിത് എന്നിവർ സ്ഥലം സന്ദർശിച്ചു. രണ്ടരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.