എഡി 52ല്‍ ക്രിസ്തുശിഷ്യനായ തോമാശ്ലീഹാ കേരളത്തിലെത്തി സുവിശേഷം പ്രസംഗിക്കുകയും പൂര്‍വികരെ ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്ത കാലഘട്ടത്തില്‍ പള്ളിപ്പുറം പള്ളിയുടെ പ്രാഗ് രൂപം സ്ഥാപിതമായി എന്ന് വിശ്വസിച്ചു പോരുന്നു.
എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി ഇടപ്പള്ളി മുതല്‍ കുറവിലങ്ങാട് വരെയുള്ള ദേവാലയങ്ങളുടെ മാതൃ ദേവാലയമാണ് പള്ളിപ്പുറം പള്ളി. പള്ളിപ്പുറം അങ്ങാടിയുടെ മധ്യഭാഗത്ത് മൂന്നാം നൂറ്റാണ്ടിലാണ് ആദ്യ ദേവാലയം സ്ഥാപിച്ചതെന്ന് വിശ്വസിച്ചുപോരുന്നു. തുടര്‍ന്ന് അഞ്ചാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും പതിനാറാം നൂറ്റാണ്ടിലും പള്ളി പുതുക്കിപ്പണിതിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരായ തച്ചുശാസ്ത്രജ്ഞന്മാര് പുതുക്കിപ്പണിത ദേവാലയത്തിന്റെ മദ്ബഹ നിലനിര്‍ത്തി 1980ലും 2014ലും പള്ളി പുനര്‍നിര്‍മിച്ചിട്ടുണ്ട്.
സുറിയാനി ക്രിസ്ത്യാനികള്‍ക്കായി കോട്ടയം വികാരിയാത്ത് രൂപീകരിച്ചപ്പോള്‍ 1891ല്‍ പള്ളിപ്പുറം പള്ളി ഫൊറോനയായി ഉയര്‍ത്തപ്പെട്ടു. 1964ല്‍ ബോംബെയില്‍ നടത്തപ്പെട്ട ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി പോള്‍ ആറാമന്‍ മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ യാത്ര ചെയ്തിരുന്ന ബോയിംഗ് വിമാനത്തിലെ മെനുവിന്റെ മറുവശത്ത് അടിച്ചിരുന്നത് പള്ളിപ്പുറം പള്ളിയുടെ ചിത്രമായിരുന്നു.
1998ല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രമായും 2016ല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏക ചാവറ തീര്‍ഥാടന കേന്ദ്രമായും പള്ളിപ്പുറം പള്ളി പ്രഖ്യാപിക്കപ്പെട്ടു.
1961-63 കാലത്ത് വരാപ്പുഴ വികാരി അപ്പൊസ്തലിക്കയായിരുന്ന ബിഷപ് റെയ്മണ്ട് സൂര്യ ജോസഫിന്റെ അംഗീകാരപ്രകാരമാണ് പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാൾ പള്ളിയില്‍ ആഘോഷിച്ചുവരുന്നത്.
കൊടിയേറ്റ് ഇന്ന്
മരിയൻ-ചാവറ തീർഥാടന കേന്ദ്രമായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ മാതാവിന്റെ സ്വർഗാരോപണ കൊംബ്രേരിയ തിരുനാളിന് ഇന്നു കൊടിയേറും. 15നാണ് പ്രധാന തിരുനാൾ. 22ന് എട്ടാമിടത്തോടെ സമാപിക്കും.
ഇന്നു രാവിലെ ആറിന് വിശുദ്ധ കുര്‍ബാന. ഏഴിന് വിശുദ്ധ ഡൊമിനിക്കിന്റെ തിരുനാള്‍ - ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്, പ്രദക്ഷിണം - റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ. 10.15ന് പ്രസുദേന്തിയുടെ ഭവനത്തില്‍നിന്നു തിരുനാളിനുള്ള കാഴ്ചവസ്തുക്കളുടെ സമര്‍പ്പണം. 10.30ന് ജൂബിലി കുര്‍ബാന - ഫാ. ജോളി പതിയാമൂല.
വൈകുന്നേരം 4.30ന് ജപമാല, ആഘോഷമായ പാട്ടുകുര്‍ബാന. എറണാകുളം-അങ്കമാലി അതിരൂപതയിലെ നവവൈദികര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ കൊടിയുയർത്തൽ. വികാരി ഫാ. ഡോ. പീറ്റര്‍ കണ്ണമ്പുഴ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സാല്‍വേ ലദീഞ്ഞ്, നൊവേന, വാഴ്വ്, ലൈത്തോരന്മാരുടെ തെരഞ്ഞെടുപ്പ്.
വിപുലമായ ഒരുക്കങ്ങൾ
13 മുതൽ 15വരെ ചേർത്തല, എറണാകുളം ഭാഗങ്ങളിൽനിന്നു പള്ളിയിലേക്ക് കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകൾ ഉണ്ടായിരിക്കും. 14ന് ഉച്ചയ്ക്ക് ഒന്നു മുതൽ 15ന് രാത്രി 9.30 വരെ വൈക്കത്തുനിന്നു പള്ളിപ്പുറത്തെ പള്ളിക്കടവിലേക്ക് ജലഗതാഗതവകുപ്പിന്റെ ബോട്ട് സർവീസ് ഉണ്ടായിരിക്കും. 15നു രാവിലെ എട്ടു മുതൽ വൈകുന്നേരം മൂന്നു വരെ പള്ളിപ്പുറത്തെ മാട്ടേൽ മാർത്തോമ്മാ തീർഥാടന കേന്ദ്രത്തിലേക്ക് ബോട്ട് സർവീസുണ്ടാകും. 15നു രാവിലെ 10 മുതൽ പാരിഷ് ഹാളിൽ നേർച്ചക്കഞ്ഞി വിതരണം തുടങ്ങും.
തീർഥാടകരുടെ സുരക്ഷയ്ക്ക് പള്ളിയും പരിസരവും പൂർണമായും സിസിടിവി നിരീക്ഷണത്തിലായിരിക്കും. പോലീസിന്റെ വാച്ച് ടവറും പോലീസ്, എക്സൈസ് സംഘങ്ങളുടെ നിരീക്ഷണവും ഉണ്ടാകും. ഇ-ശുചിമുറി, വിപുലമായ വാഹന പാർക്കിംഗ് ക്രമീകരണം, മാലിന്യ നിർമാർജനത്തിന് ക്രമീകരണം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ടെന്നു വികാരി ഫാ. ഡോ. പീറ്റർ കണ്ണമ്പുഴ അറിയിച്ചു.