ആറന്മുള ഉത്രട്ടാതി ജലോത്സവത്തിനായി ആറന്മുള സത്രക്കടവിൽ തയാറാകുന്ന പ്രധാന പവലിയൻ.
ജലോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
പത്തനംതിട്ട: ഉത്രട്ടാതി ജലോത്സവം നാളെ പന്പാനദിയുടെ ആറന്മുള നെട്ടായത്തിൽ നടക്കും.നാളെ ഉച്ചകഴിഞ്ഞ് 1.30 ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, റോജി എം. ജോൺ, ആന്റോ ആന്റണി എംപി, അബിൻ വർക്കി എംഎൽഎ എന്നിവർ ഉപരാഷ്ട്രപതിക്കൊപ്പം ഉദ്ഘാടന വേദി പങ്കിടും.
കൊടിക്കുന്നിൽ സുരേഷ് എംപി, എംഎൽഎമാരായ പഴകുളം മധു, വർഗീസ് മാമ്മൻ, സജി ചെറിയാൻ, സി. വി. ശാന്തകുമാർ, കെ.യു. ജനീഷ് കുമാർ, എം.എസ്. അരുൺ കുമാർ, ഗോപകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, മുൻ എംഎൽഎമാരായ വീണാ ജോർജ്, കെ. ശിവദാസൻ നായർ, രാജു ഏബ്രഹാം, കെ.സി. രാജഗോപാൽ, മാലേത്ത് സരളദേവി, ചെങ്ങന്നൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. അജിത് കുമാർ, എസ്എൻഡിപി കോഴഞ്ചേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
മത്സര വള്ളംകളി മൂന്നിന്
ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി മോൻസ് ജോസഫ് മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ശ്രീകോവിലിൽനിന്നുള്ള ദീപം ഘോഷയാത്ര വാദ്യമേള ങ്ങളോടെ രാവിലെ 9.30 ന് സത്രം പവലിയനിൽ എത്തിച്ചേരുകയും തുടർന്ന് ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് ആരംഭം കുറിക്കുകയും ചെയ്യും.
ഉച്ചകഴിഞ്ഞ് മൂന്നിന് മത്സര വള്ളംകളി ആരംഭിക്കും. പരപ്പുഴ കടവിൽ നിന്നും സത്രം കടവിലേക്കാണ് മത്സര വള്ളംകളി. മത്സര വള്ളംകളിയിൽ ഓരോ പള്ളിയോടത്തിന്റെയും സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് ഫിനിഷിംഗ് പോയിന്റിൽ എത്തുന്ന സമയം ആധുനിക ഡിജിറ്റൽ സംവിധാനത്തിൽ കൂടി രേഖപ്പെടുത്തി ഏറ്റവും കുറഞ്ഞ സമയത്തിൽ എത്തുന്ന നാലു പള്ളിയോടങ്ങളെ തെരഞ്ഞെടുത്ത് ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കും. ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളിക്ക് ഉപയോഗിക്കുന്ന അതേ സംവിധാനമാകും ഇത്തവണ ആറന്മുളയിലും സ്റ്റാർട്ടിംഗ് പോയിന്റിലും തുഴച്ചിൽ സമയം കണ്ടെത്തുന്നതിലും ഉപയോഗിക്കുക.
മത്സര നിയമങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന പള്ളിയോടങ്ങളെയും പുറത്തു നിന്നുള്ള കൂലി തുഴച്ചിലുകാർ ഉള്ള പള്ളിയോടങ്ങളെയും ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കുമെന്നും പള്ളിയോട സേവാസംഘം ഭാരവാഹികൾ അറിയിച്ചു. ട്രാക്കുകളുടെ നിർമാണം പൂർത്തിയായി വരുന്നു. റെസ്ക്യൂ സംവിധാനം തയാറാക്കിയിട്ടുണ്ട്. ഫയർ ഫോഴ്സ് സ്കൂബ സംഘവും മോട്ടോർ ഘടിപ്പിച്ച വള്ളങ്ങൾ, മോട്ടോർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിവ ഫിനിഷിംഗ് പോയിന്റ് മുതൽ സ്റ്റാർട്ടിംഗ് പോയിന്റു വരെ സജ്ജമാക്കിയിട്ടുണ്ട്.
പരിചയ സമ്പന്നരായ മുങ്ങൽ വിദഗ്ധർ അടങ്ങിയ സംഘമാണ് ഇത് നിയന്ത്രിക്കുന്നത്. ശശികുമാർ കുറുപ്പ് നേതൃത്വം നൽകുന്നു. പള്ളിയോടത്തിൽ കയറുന്ന മുഴുവൻ ആളുകൾക്കും പത്തുലക്ഷം രൂപയുടെ ഇൻഷ്വറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്.
വൈകുന്നേരം 5.30ഓടെ മത്സരവള്ളംകളി പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. ലൂസേഴ്സ് ഫൈനൽ ഒഴിവാക്കി മത്സരസമയത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനങ്ങൾ നിർണയിക്കും.
51 പള്ളിയോടങ്ങൾ
ജലഘോഷയാത്രയിലും മത്സര വള്ളംകളിയിലും 51 പള്ളിയോടങ്ങളാണ് പങ്കെടുക്കുകയെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
പള്ളിയോടങ്ങളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിലാണ് എ, ബി ബാച്ചുകൾ തിരിച്ചിരിക്കുന്നത്. താരതമ്യേന വലിയ പള്ളിയോടങ്ങളുടെ എ ബാച്ചിൽ 35 എണ്ണമുണ്ടാകും. 16 പള്ളിയോടങ്ങളാണ് ബി ബാച്ചിലുള്ളത്.
1.30 ജലഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയ്ക്ക് ഏറ്റവും മുമ്പിലായി തിരുവോണതോണി പരപ്പുഴ കടവിലേക്ക് നീങ്ങും. ബി ബാച്ചിലെ എട്ട് പള്ളിയോടങ്ങൾ ക്ഷേത്രകടവിൽ നിന്ന് ആരംഭിച്ച് താഴെ സത്രം പവലിയനു മുമ്പിൽ ചവിട്ടി തിരിച്ച് പരപ്പുഴ കടവിലേക്ക് ജലഘോഷയാത്രയായി നീങ്ങും. നാലു വീതം പള്ളിയോടങ്ങളുള്ള ഗ്രൂപ്പുകളായി പള്ളിയോടങ്ങളെ ജലഘോഷയാത്രയ്ക്കും മത്സര വള്ളംകളിക്കും തിരിച്ചിട്ടുണ്ട്. ബി ബാച്ച് പള്ളിയോടങ്ങളുടെ ജലഘോഷയാത്ര പൂർത്തിയാകുന്പോൾ എ ബാച്ച് പള്ളിയോടങ്ങൾ ജവാൻകടവിൽ നിന്നും ഘോഷയാത്രയായി എത്തും.
വഞ്ചിപ്പാട്ടും മുത്തുക്കുടകളും ആറന്മുളയുടെ തനതു ശൈലിയിലുള്ള തുഴച്ചിലുമായി പള്ളിയോടങ്ങൾ പവലിയന് മുമ്പിലൂടെ നീങ്ങും. ജലഘോഷയാ ത്രയ്ക്കു പിന്നിലായി കേരളീയ കലകൾ ഉൾപ്പെടുന്ന നിശ്ചല ദൃശ്യങ്ങൾ കടന്നു പോകും. ഹെലികോപ്റ്റർ പ്രകടനവും ഉണ്ടാവും.
അലങ്കാരങ്ങൾക്കും
തുഴച്ചിലിനും ട്രോഫി
ഏറ്റവും നല്ല രീതിയിൽ പാടി തുഴയുന്നവർക്കും, ഏറ്റവും നല്ല ചമയം ഉള്ളവർക്കും പ്രത്യേക ട്രോഫികൾ ഏർപ്പെടുത്തിയിട്ടുണ്ട്. എ, ബി ബാച്ചിൽപ്പെട്ട ഒന്നാം സ്ഥാനക്കാർക്ക് മന്നം ട്രോഫിയും,
ഏറ്റവും നല്ല രീതിയിൽ പാടി കളിച്ചു തുഴയുന്നവർക്ക് ആർ. ശങ്കർ മെമ്മോറിയൽ സുവർണ ട്രോഫിയും നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ്, ജില്ലാ പഞ്ചായത്ത്, ആറന്മുള പഞ്ചായത്ത്, തുടങ്ങിയ സ്ഥാപനങ്ങിൽ നിന്നും വ്യക്തികളിൽ നിന്നുള്ള ട്രോഫികളും മത്സര വിജയികൾക്ക് നൽകുന്നുണ്ട്.
ഉപരാഷ്ട്രപതി 12.30ന് എത്തും
ജലോത്സവത്തിന്റെ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉച്ചയ്ക്ക് 12.30ന് ആറന്മുളയിൽ എത്തും. ഹെലികോപ്ടർ മാർഗം പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി അവിടെ നിന്ന് റോഡുമാർഗമാണ് ആറന്മുളയിലേക്ക് എത്തുന്നത്. ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ, മന്ത്രി റോജി എം. ജോൺ എന്നിവർ ഉപരാഷ്ട്രപതിയെ അനുഗമിക്കും. ഉപരാഷ്ട്രപതിയുടെ ഉച്ചഭക്ഷണം ആറന്മുള സത്രത്തിലാണ്. തുടർന്ന് 1.30ന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. ജലഘോഷയാത്ര വീക്ഷിക്കുന്ന അദ്ദേഹം 2.30ഓടെ വേദി വിടും.
1993നുശേഷം ഇതാദ്യമാണ് ഒരു ഉപരാഷ്ട്രപതി ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ വിശിഷ്ടാതിഥിയായി എത്തുന്നത്. കെ.ആർ. നാരായണനാണ് ഏറ്റവും ഒടുവിൽ ജലോത്സവത്തിനെത്തിയ ഉപരാഷ്ട്രപതി.
ഉപരാഷ്ട്രപതിയുടെ സന്ദർശനം കാരണം ജലോത്സവം വീക്ഷിക്കാനെത്തുന്നവർക്കും കർശന നിയന്ത്രണം ഉണ്ടാകും. സത്രം കോന്പൗണ്ട് പൂർണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാകും. രണ്ടായിരത്തളം പോലീസുകാരെ വിവിധ ഇടങ്ങളിലായി ഡ്യൂട്ടിക്ക് നിയോഗിക്കും. പ്രവേശന പാസ് വാങ്ങിയിട്ടുള്ളവർ ഇടശ്ശേരിമല കിഴക്ക് പള്ളിയോടപുരയുടെ സമീപത്തു കൂടി സം കോമ്പൗണ്ടിന്റെ കിഴക്കേ പവലിയനിൽ എത്തണം. സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, കൺവീനർമാരായ വിജയകുമാർ ചുങ്കത്തിൽ, ഡോ. സുരേഷ് ബാബു, ട്രഷറാർ രമേശ് മാലിമേൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Nathonnatha