തുറവൂർ: ചന്തിരൂരിലെ ഔവർ ലേഡി ഓഫ് മേഴ്സി സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ ദമ്പതികളുടെ മുഴുവൻ തുടർചികിത്സാച്ചെലവും വഹിക്കാൻ സ്കൂൾ മാനേജ്മെന്റ് സമ്മതിച്ചു.
സ്കൂളിന് മുന്നിൽ കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ പ്രതിഷേധത്തെത്തുടർന്ന് നടന്ന ചർച്ചയിലാണ് എല്ലാവർക്കും സ്വീകാര്യമായ ഒത്തുതീർപ്പിലെത്തിയത്. അരൂർ പഞ്ചായത്ത് 17-ാം വാർഡിലെ ഓതിക്കംപറമ്പ് ദാസൻ (65), ഭാര്യ സുജാത (62) എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ഈ മാസം ആറിനാണ് അപകടാവസ്ഥയിലായിരുന്ന സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദാസന് തോളെല്ലിനും വാരിയെല്ലിനും ഒടിവും നട്ടെല്ലിന് ക്ഷതവും സംഭവിച്ചത്. സുജാതയുടെ കാലിന് മൂന്നു സ്ഥലങ്ങളിൽ ഒടിവേറ്റിരുന്നു. തുടർന്ന് ഇരുവരെയും നെട്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ചികിത്സാച്ചെലവ് മുഴുവൻ ഏറ്റെടുക്കുമെന്ന് ആദ്യം ഉറപ്പു നൽകിയിരുന്നെങ്കിലും പിന്നീട് തുടർചികിത്സയുടെ ചെലവ് വഹിക്കാൻ കഴിയില്ലെന്ന നിലപാടാണ് സ്കൂൾ അധികൃതർ സ്വീകരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.
ഇതിനെതിരേയാണ് ദമ്പതികളുടെ മക്കളും നാട്ടുകാരും സ്കൂളിന് മുന്നിൽ പ്രതിഷേധ ധർണ നടത്തിയത്. പ്രതിഷേധത്തെ തുടർന്നുണ്ടായ ചർച്ചയിൽ, ലേക്ക് ഷോർ ആശുപത്രിയിലെ ഇതുവരെയുള്ള മുഴുവൻ ചികിത്സാച്ചെലവും സ്കൂൾ മാനേജ്മെന്റ് വഹിക്കുമെന്നും തുടർന്നുള്ള ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കുമുള്ള ചെലവും ഏറ്റെടുക്കുമെന്നും ധാരണയായതായി ചർച്ചകൾക്ക് നേതൃത്വം നൽകിയ ഗ്രാമ പഞ്ചായത്തംഗം പ്രവീണ ദിലീപ് അറിയിച്ചു.
ഇതിനിടെ, ദാസനെ ലേക്ഷോർ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ചികിത്സയിൽ തുടരുന്ന സുജാതയെ ശസ്ത്രക്രിയാ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും തീരുമാനിച്ചു. ദാസന്റെയും സുജാതയുടെയും തുടർചികിത്സയുടെ മുഴുവൻ ചെലവും സ്കൂൾ മാനേജ്മെന്റ് വഹിക്കുമെന്നും ധാരണയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പ്രശ്നപരിഹാരത്തിനായി ഷാനിമോൾ ഉസ്മാൻ എംഎൽഎ സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടതായും പ്രവീണ ദിലീപ് അറിയിച്ചു. ഇതോടെ ചികിത്സാച്ചെലവിനെച്ചൊല്ലി ഉയർന്ന വിവാദത്തിനും പ്രതിഷേധത്തിനും താത്കാലിക പരിഹാരമായി.
Tags : Nattuvishesham District News