വടക്കഞ്ചേരി: കുരങ്ങിന്റെ കല്ലേറിൽ കോൺവന്റ് കെട്ടിടത്തിലെ ജനൽചില്ല് തകർന്നു. ഓടി മാറിയതിനാൽ ആർക്കും പരിക്കില്ല. കണച്ചിപരുത അസീസിഭവൻ എഫ്സിസി കോൺവന്റിലാണ് വാനരപ്പടയുടെ അതിക്രമമുണ്ടായത്. കെട്ടിടത്തിലും സമീപത്തെ മാവിലും കയറി കുരങ്ങുകൾ ശല്യം ചെയ്തപ്പോൾ ബഹളമുണ്ടാക്കി ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കല്ലെടുത്ത് എറിഞ്ഞത്.
ഏറിന്റെ ശക്തിയിൽ ജനൽചില്ലുകൾ പൊട്ടിചിതറി. ഈ സമയം മുറിയിലുണ്ടായിരുന്ന സിസ്റ്റേഴ്സ് മാറിയതിനാൽ പരിക്കേറ്റില്ല. ചില്ല് തകർന്ന് കല്ല് മുറിക്കുള്ളിൽ വീണു. പലയിടത്തായി ചില്ലുകൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. പ്രദേശത്ത് കുരങ്ങ്ശല്യം വ്യാപകമാണ്. വലിയ കൂട്ടങ്ങളായാണ് കുരങ്ങുകൾ നാടുചുറ്റുന്നത്. വീടുകളിലെ സാധനങ്ങളെല്ലാം എടുത്തുകൊണ്ടുപോയി ദൂരെ എവിടെയെങ്കിലും വലിച്ചെറിയും. ഭക്ഷണ സാധനങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, തെങ്ങുകളിലെ കരിക്ക് തുടങ്ങി കണ്ണിൽ കണ്ടതെല്ലാം കുരങ്ങുകൾ തിന്നുതീർക്കും. എന്തെങ്കിലും സാധനങ്ങളുമായി കുട്ടികൾക്ക് പുറത്തിറങ്ങാനാകില്ല. ഇവ കൂട്ടത്തോടെ പാഞ്ഞെത്തും.
അക്രമകാരിയാകുന്നതിനാൽ പുറത്തിറങ്ങി നടക്കാൻ ഭയപ്പെടുകയാണ് ആളുകൾ. വീടുകൾക്ക് മുകളിലും ഷീറ്റ് മേഞ്ഞ സ്ഥലങ്ങളിലുമെല്ലാം ഇവ ചാടി കേടു വരുത്തുന്നതും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രദേശവാസി ജോണി പറഞ്ഞു.