വേൽമുരുകൻ
കണ്ണൂർ: സിഗരറ്റ് മൊത്തക്കച്ചവട സ്ഥാപനത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സിഗരറ്റ് ഉത്പന്നങ്ങൾ കവർച്ച ചെയ്ത കേസിലെ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുതുനഗർ സ്വദേശിയായ വേൽമുരുകൻ (40) ആണ് പിടിയിലായത്.
കണ്ണൂർ ഹാജി റോഡിലെ ‘എബിൾ സ്റ്റോറിലെ' സെയിൽസ്മാനായിരുന്നു വേൽമുരുകൻ. സ്ഥാപനത്തിലെ സ്റ്റോക്കിൽനിന്ന് ഘട്ടംഘട്ടമായി സിഗരറ്റ് പായ്ക്കറ്റുകൾ മോഷ്ടിച്ച് തമിഴ്നാട്ടിലെ വിവിധ കടകളിൽ എത്തിച്ച് വിൽക്കുകയായിരുന്നു ഇയാളുടെ രീതി. മോഷണം തിരിച്ചറിയാതിരിക്കാൻ വലിയ ബോക്സുകൾ കടയിൽ തന്നെ ഉപേക്ഷിച്ച് ഉള്ളിലെ പായ്ക്കറ്റുകൾ മാത്രമാണ് ഇയാൾ കവർന്നിരുന്നത്. സംശയം തോന്നി കടയിലെ തട്ട് പരിശോധിച്ചപ്പോൾ വലിയ ബോക്സുകളുടെ നിരവധി കവറുകൾ കണ്ടെത്തി.
സ്ഥാപന ഉടമകൾ നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ശാസ്ത്രീയവും രഹസ്യവുമായ അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്നാട്ടിലെ തെങ്കാശി പാൻപൊളിയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. എസ്ഐമാരായ ടി.എം. വിപിൻ, ഹരികൃഷ്ണൻ, എസ്സിപിഒ ബൈജു, സിപിഒ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.