പാലക്കാട്: പത്തുവർഷത്തിനുശേഷം വി.ഡി. സതീശന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ജില്ലയുടെ നേട്ടത്തിന്റെ കാര്യത്തിൽ സമ്മിശ്ര പ്രതികരണം.
വലിയ വികസന പ്രതീക്ഷകളായിരുന്നു പാലക്കാട് ജില്ലയ്ക്കുണ്ടായിരുന്നത്. എന്നാൽ മറ്റു ജില്ലകൾക്ക് നിരവധി പദ്ധതികളും പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചപ്പോൾ പാലക്കാടിനു പേരിനുമാത്രം പദ്ധതികളാണ് ലഭിച്ചതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
മണ്ണാർക്കാട് ജയിലിന്റെ നിർമാണവും വികസനവും മുൻഗണനാക്രമത്തിൽ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ചാലിശേരി സിഎച്ച്സി യുടെ പുതിയ കെട്ടിട നിർമാണത്തിനായി രണ്ടുകോടി രൂപ, തൃത്താല മണ്ഡലത്തിൽ കെ.ആർ. നാരായണൻ സിവിൽ സർവീസ് അക്കാദമിക്ക് 50 ലക്ഷം രൂപ എന്നിവയും വകയിരുത്തിയതൊഴിച്ചാൽ ജില്ലയെ കേന്ദ്രീകരിച്ചുള്ള മറ്റ് പ്രധാന പദ്ധതികളൊന്നും ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെട്ടില്ല.
വ്യവസായം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, ജലസേചനം, ഗതാഗതം തുടങ്ങിയ മേഖലകളിലും പാലക്കാടിന് പ്രത്യേക പരിഗണന ലഭിച്ചില്ലെന്ന പരാതിയാണുയരുന്നത്. കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന പാലക്കാട് കാർഷിക മേഖലയിലെ പ്രതിസന്ധികൾ രൂക്ഷമായ സാഹചര്യത്തിൽ കുട്ടനാട് പാക്കേജിന് സമാനമായി ജില്ലക്ക് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം കർഷകർ വർഷങ്ങളായി ഉന്നയിച്ചുവരികയാണ്. നെല്ലുസംഭരണത്തിലെ കാലതാമസം, പണം ലഭിക്കുന്നതിലെ അനിശ്ചിതത്വം, ഉത്പാദനച്ചെലവിലെ വർധന എന്നിവ മൂലം കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇത്തവണത്തെ ബജറ്റിലും ഇടത് സർക്കാരിന്റേതുപോലെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് നിരാശയുണ്ടാക്കി.
നെല്ലുസംഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സംഭരണവില കർഷകർക്ക് സമയബന്ധിതമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് ഏക ആശ്വാസമായി കർഷകർ വിലയിരുത്തുന്നത്. വന്യമൃഗശല്യം നിയന്ത്രിക്കാൻ കൂടുതൽ പണം വകയിരുത്തിയത് ആശ്വാസകരമാണ്. നാളികേരത്തിന് സർക്കാർതലത്തിൽ പുതിയ സംഭരണകേന്ദ്രങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപനവും ജില്ലയിലെ കേരകർഷകർക്കു പ്രതീക്ഷ നൽകുന്നുണ്ട്.
കൃഷി മേഖലയിലെ വനിതകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി വനിതാ കർഷക വികസനപദ്ധതി നടപ്പാക്കുമെന്നും വനിതകളുടെ നേതൃത്വത്തിലുള്ള കാർഷിക സംരംഭങ്ങൾക്കും കർഷക കൂട്ടായ്മകൾക്കും പ്രോത്സാഹനം നൽകുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർമിതബുദ്ധി അധിഷ്ഠിത ഡ്രോണുകൾ, ഐഒടി സാങ്കേതികവിദ്യകൾ, നൂതന കാർഷിക ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം വ്യാപിപ്പിച്ച് ഉത്പാദനക്ഷമത വർധിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കനുള്ള ശേഷി ശക്തിപ്പെടുത്താനുമുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമുള്ള പദ്ധതികൾക്കും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇവയുടെ പൊതുവായ ഗുണം ജില്ലയ്ക്ക് ലഭിക്കുമെന്ന നേട്ടമാണുള്ളത്.
റബർകർഷകർക്ക് ആശ്വാസമായി റബർ പ്രൊഡക്്ഷൻ ഇൻസന്റീവ് സ്കീമിന്റെ ഭാഗമായി താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽനിന്ന് 250 രൂപയായി ഉയർത്തിയതും ശ്രദ്ധേയമാണ്.
ജില്ലയിലെ റബർ കർഷകർക്ക് പ്രത്യേകിച്ച് മലയോരമേഖലയ്ക്ക് ഇതു ഗുണകരമാകും. എന്നാൽ പാലക്കാടിന്റെ അടിസ്ഥാന സൗകര്യ വികസനമേഖലകളിൽ ഏറെക്കാലമായി ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങൾക്ക് പരിഗണന നൽകാൻ ബജറ്റിന് കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് പൊതുവേ ഉയരുന്നത്.
Tags : agricultural sector Nattuvishesham District News