കൊട്ടിയം: മോഷ്ടാക്കളെക്കൊണ്ടു പൊറുതിമുട്ടി മയ്യനാട്ടുകാര്‍. കള്ളനെ പിടിക്കണമെങ്കില്‍ പോലീസ് ഇരവിപുരത്തു നിന്നെത്തണം. വീടുകളിലെ മോട്ടോര്‍ മുതല്‍ ക്ഷേത്രങ്ങളിലെ വഞ്ചിയും വിളക്കും പൂജാപാത്രങ്ങളും വരെ കവർച്ച ചെയ്യപ്പെട്ടു.
മോഷണം പതിവായിട്ടും മോഷ്ടാക്കളെ പിടിക്കാന്‍ പോലീസ് നടപടിയില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
13-ാം വാര്‍ഡില്‍ കല്ലുംമൂട് ജംഗ്ഷന് സമീപം കല്ലുമ്മൂട് വീട്ടില്‍ സുഗതന്റെ രണ്ട് വീടുകളിലെയും വാട്ടര്‍ മീറ്റര്‍ മോഷണം പോയി. വീട്ടിലെ പമ്പ്സെറ്റ് ഇളക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കോണ്‍ക്രീറ്റു ചെയ്തതു കാരണം കഴിഞ്ഞില്ല. ഇരവിപുരം പോലീസില്‍ പരാതി നല്കി. തൊട്ടടുത്തുള്ള മറ്റു വീടുകളില്‍നിന്ന് മീറ്ററുകള്‍ മോഷണം പോയിട്ടുണ്ട്.
മയ്യനാട് റെയില്‍വേ സ്റ്റേഷന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന പള്‍സര്‍ 180 മോട്ടോര്‍സൈക്കിള്‍ മോഷണം പോയത് കഴിഞ്ഞ ദിവസമാണ്.
സ്റ്റേഷനു മുന്നില്‍ ബൈക്ക് വച്ചിട്ട് തിരുവനന്തപുരത്തുപോയി മടങ്ങിയെത്തും മുമ്പുതന്നെ മോഷ്ടാക്കള്‍ ബൈക്ക് കവര്‍ന്നു. മയ്യനാട് കൊച്ചുനട ഭഗവതിക്ഷേത്രത്തില്‍ മോഷണം നടത്തിയ ആളുടെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസില്‍ നല്‍കിയിട്ടും പിടികൂടാന്‍ പോലീസിനു കഴിയുന്നില്ല.
മയ്യനാട്ട് എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടങ്കില്‍ കിലോമീറ്ററുകള്‍ക്കപ്പുറം ഇരവിപുരം പോലീസ് സ്റ്റേഷനില്‍ നിന്നു വേണം പോലീസ് എത്താന്‍. മയ്യനാട് പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചെങ്കിലും തുടര്‍നടപടികളുണ്ടായില്ല.
Tags : Local News Nattuvishesham Kollam