പി. ജയകൃഷ്ണൻ
കണ്ണൂര്‍: കാൻസർ എന്നു കേൾക്കുമ്പോൾ മരണം സുനിശ്ചിതമെന്നു വിശ്വസിച്ച പലർക്കും പ്രത്യാശയാണ് ഡോ. ഹർഷ ഗംഗാധരന്. ദന്തഡോക്ടറിൽനിന്ന് കാൻസർ രോഗനിർണയ വിദഗ്ധയിലേക്കുള്ള അവരുടെ പ്രയാണം ആത്മസമർപ്പണം കൂടിയായിരുന്നു. സാമ്പത്തിക നേട്ടങ്ങൾക്കുള്ള അവസരങ്ങളെല്ലാം മാറ്റിവച്ച് കാന്‍സര്‍ പ്രാരംഭത്തില്‍ തന്നെ കണ്ടെത്തല്‍, ബോധവത്കരണം, പ്രതിരോധം എന്നീ മേഖലകളില്‍ നടത്തുന്ന നിസ്വാര്‍ഥ സേവനമാണ് യുവ ഡോക്ടര്‍മാരില്‍ ഡോ. ഹര്‍ഷയെ ശ്രദ്ധേയയാക്കുന്നത്.
10 വർഷമായി കണ്ണൂരിലെ മലബാർ കാൻസർ കെയർ സൊസൈറ്റിയുമായി സഹകരിച്ച് കാൻസർ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ് ഡോ. ഹർഷ. ഭയത്തോടേയും ആശങ്കയോടെയും തന്നെ കാണാനെത്തുന്നവർക്ക് പ്രതീക്ഷയായി ഡോക്ടറുടെ നിറഞ്ഞ പുഞ്ചിരി മാറുന്നു. അസുഖം സ്ഥിരീകരിച്ച് മാനസികമായി തകര്‍ന്നവരെ നിരവധിപേരെ കൗണ്‍സിലിംഗിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ഡോക്ടർക്ക് കഴിഞ്ഞു. ഗ്രാമീണ ജനവിഭാഗങ്ങളിലേക്ക് കാൻസർ പ്രതിരോധ സന്ദേശമെത്തിക്കാൻ നടത്തിയ പ്രവർത്തനങ്ങളും ഏറെ പ്രശംസനേടി.
"കാൻസറിനെക്കുറിച്ചുള്ള ആശങ്കയോ, മറ്റുള്ളവരുടെ പ്രേരണയോ, നിർബന്ധമോ കൊണ്ടാകാം പലപ്പോഴും ആളുകൾ ഡോക്ടറെ നേരിട്ട് കാണാനെത്തുന്നത്. അല്ലാതെ കാൻസർ രോഗനിർണയത്തിനോ, സംശയ നിവാരണത്തിനോ വരാൻ ആരും താത്പര്യപ്പെടില്ല. ഉന്നത വിദ്യാഭ്യാസമുള്ളവരായാലും കാൻസർ എന്നു കേൾക്കുമ്പോൾ ഭയമാണ്. അതിനാൽ കാൻസർ രോഗനിർണയ ക്യാമ്പുകളാണ് രോഗനിർണയത്തിന് ഏറ്റവും നല്ല മാർഗം..'- ഡോ. ഹർഷ പറയുന്നു.
ഇതിനകം 1600 കാൻസർ ബോധവത്കരണ ക്ലാസുകൾക്ക് ഡോക്ടർ നേതൃത്വം നല്കി. അഞ്ഞൂറിലധികം കാൻസർ സ്ക്രീനിംഗ് ക്യാമ്പുകളും നടത്തി. വിവിധ ദേശീയ-അന്തർദേശീയ ഗവേഷണ പഠനങ്ങളിൽ ഗവേഷക സംഘാംഗമായി പ്രവർത്തിച്ചു. ഇന്ത്യയിൽ ഐഎആർസി (ഡബ്ല്യൂഎച്ച് ഒ)യുടെ കാൻസർ ഗവേഷണ മേഖലയിലെ സുപ്രധാനമായ അന്തർദേശീയ പ്രോജക്ടിന്റെ ഭാഗമാകാനും അവസരം ലഭിച്ചിട്ടുണ്ട്. കാൻസർ കെയർ സെന്ററിലും ക്യാമ്പുകളിലുമായി 60,000 ത്തോളം പേരെ സ്ക്രീനിംഗിന് വിധേയമാക്കിയതിൽ 112 പേരിൽ കാൻസർ രോഗം കണ്ടെത്തി. അവർക്ക് തുടർചികിത്സയ്ക്കുള്ള സംവിധാനവുമൊരുക്കി. അവധി പോലും എടുക്കാതെ ഞായറാഴ്ചകളിൽ ക്യാമ്പുകളിലും ക്ലാസുകളിലുമായി ഡോക്ടർക്ക് തിരക്കൊഴിഞ്ഞ നേരമില്ല. ഫോണില്‍ വിളിച്ചാലും ഏത് സമയത്തും സേവനസന്നദ്ധയായുണ്ടാകും. രോഗം ബാധിച്ചവരെ വീട്ടിലെത്തി കാണാനും കൗണ്‍സിലിംഗ് നല്‍കാനും പ്രത്യേകം ശ്രദ്ധിക്കുന്നു.
2015 ലാണ് ബിഡിഎസ് പൂർത്തിയാക്കിയത്. പിന്നീട് ദന്തചികിത്സയിൽ നിന്ന് കാൻസറിനെതിരേയുള്ള പോരാട്ടത്തിലേക്ക് വഴിമാറുകയായിരുന്നു. തിരുവനന്തപുരം ആർസിസിയിൽ നിന്ന് പ്രിവന്റീവ് ആൻഡ് കമ്യൂണിറ്റി ഓങ്കോളജിയിൽ പ്രത്യേക പരിശീലനവും നാഷണൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് കാൻസർ പ്രിവൻഷൻ ആൻഡ് റിസർച്ചിൽ നിന്ന് ഏർളി കാൻസർ ഡിറ്റക്ഷനിൽ ദേശീയ പരിശീലനവും പൂർത്തിയാക്കി. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ, ഡബ്ല്യുഎച്ച്ഒ എന്നിവയുടെ അന്തർദേശീയ പരിശീലന പരിപാടികളിലും പങ്കാളിയായി. പാലിയേറ്റീവ് കെയർ കോഴ്സ് പൂർത്തിയാക്കിയ ഡോക്ടർ കാന്‍സര്‍ സാധ്യതകളെ മുന്‍കൂട്ടി കണ്ടെത്തുന്നതിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. കൗൺസലിംഗ് സൈക്കോളജിയിലും അംഗീകാരമുള്ള പ്രാക്ടീഷണറാണ്.
ക്ലിനിക്കിലെ നാല് ചുവരുകള്‍ക്കപ്പുറം സമൂഹത്തിന്റെ വിശാലതയിലേക്കിറങ്ങുന്പോൾ ഡോ. ഹർഷയുടെ കൂടെ കരുത്തായി കുടുംബവുമുണ്ട്. തളിപ്പറമ്പ് ഏഴാംമൈലിലെ വള്ളിയോട്ട് ഗംഗാധരൻ - ശ്രീജ ദമ്പതികളുടെ മകളാണ് ഡോ. ഹർഷ. ഭർത്താവ്: പീഡിയാട്രിക് ഡെന്റിസ്റ്റ് ഡോ. പി.എം. ജിതിൻ. മക്കൾ : റിഷിനന്ദ് ജിതിൻ, പാർഥീവ് ജിതിൻ.
Tags : Nattuvishesham Districte News