അയര്‍ക്കുന്നം: ബാംബൂ കൃഷിയില്‍ വിജയഗാഥ രചിച്ചിരിക്കുകയാണ് അയര്‍ക്കുന്നം ആറുമാനൂര്‍ ഇല്ലത്തുപറമ്പില്‍ ടോം ജോര്‍ജ് (ടോമി). തന്റെ പുരയിടത്തില്‍ ജൈവകൃഷിയിലൂടെ പൊന്ന് വിളയിച്ചെടുത്തിരുന്ന ടോമി തുടര്‍ച്ചയായി വെള്ളപ്പൊക്ക ഭീഷണി നേരിട്ടതോടെയാണ് ബാംബൂ കൃഷിയിലേയ്ക്ക് ചുവട് മാറ്റിയത്.
രണ്ടു വര്‍ഷം മുമ്പു തന്റെ രണ്ടേക്കര്‍ സ്ഥലത്ത് മുളയുടെ തൈകള്‍ നട്ടപ്പോള്‍ പലരും പരിഹസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തൈകള്‍ വളര്‍ന്ന് മുളങ്കാടുകളായി മാറി. അടുത്ത വര്‍ഷത്തോടെ മുറിച്ച് മാറ്റാനും കഴിയും. രാസകീടനാശിനി പ്രയോഗത്തിലൂടെ പ്രകൃതിയെ മലിനമാക്കിക്കൊരിക്കുന്ന ഇക്കാലത്ത് കാടിന് സമാനമായ ഒരു പ്രദേശം സൃഷ്ടിച്ചെടുക്കുകയാണ് ഈ കര്ഷകന്.
പ്രകൃതിക്കും മനുഷ്യനും ഏറെ ഗുണം ചെയ്യുന്നതാണ് ബാംബൂ കൃഷി. മണ്ണില്‍ ജൈവാംശം വര്‍ധിക്കും, വെള്ളത്തെ പിടിച്ചു നിര്‍ത്തും, മറ്റു ചെടികളെ അപേക്ഷിച്ച് ഓക്സിജന്റെ അളവ് 30 ശതമാനം അധികം ഭൂമിക്ക് നൽകുന്നു. മണ്ണൊലിപ്പ് തടയുന്നു. പക്ഷികളും പൂമ്പാറ്റകളും ചെറുജീവികളും കുടിയേറി ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നു. കൂടാതെ അന്തരീക്ഷ വായുവിലെ വിഷാംശത്തെ വലിച്ചെടുക്കാനുള്ള കഴിവും മുളകള്ക്കുണ്ടെന്ന് ടോമി പറയുന്നു.
ആദ്യ ഘട്ടങ്ങളില്‍ ഇടവിളയായി മറ്റ് കൃഷികളും ചെയ്യാന്‍ കഴിയും. കൃഷിച്ചെലവ് വളരെ കുറവാണ്, ആദ്യത്തെ കുറച്ചുനാളത്തെ സംരക്ഷണം മതി ചുവട് പിടിച്ചാല്‍ പിന്നെ അധികം സംരക്ഷണം ആവശ്യമില്ല. മറ്റു ചെടികളെ അപേക്ഷിച്ച് വളര്‍ച്ച നാലിരട്ടിയാണ്. മറ്റു വിളകള്‍ക്ക് ഓരോവര്‍ഷം കഴിയുംതോറും ആദായം കുറയുമ്പോള്‍ മുളകള്‍ക്കു കൂടുകയാണ്. ആദ്യത്തെ മുളയേക്കാള്‍ വലുതായിരിക്കും അടുത്ത മുളങ്കൂമ്പ്.
തലമുറകളോളം ആദായം എടുക്കുകയും ചെയ്യാം. പൂത്തുകഴിഞ്ഞാല്‍ വെട്ടി വിൽക്കാം. ജോലിക്കാരുടെ ആവശ്യവുമില്ല. പല ഇനങ്ങള്‍ വച്ചാല്‍ എല്ലാ സമയങ്ങളിലും ആദായം ഉണ്ടാകുമെന്നും ചെറുതിനും വലുതിനുമെല്ലാം ഒരേ വില ലഭിക്കുമെന്നും ഈ കര്ഷകന് പറയുന്നു.
വെള്ളൂര്‍ കെപിപിഎല്ലിൽനിന്ന് മുള സ്ഥലത്തെത്തി കൊണ്ടുപോകും. മുളകള്‍ പല ഇനങ്ങളുണ്ടെങ്കിലും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ മുള്ളുകളുള്ള കല്ലന് മുളയും, ന്യൂടണ്‍, ടുള്ഡാ എന്നീ ഇനങ്ങളാണ് ടോമി കൂടുതലായി കൃഷി ചെയ്യുന്നത്. കൃഷിക്കൊപ്പം നാടന്‍ പശുക്കളായ ചെറുവള്ളിയും വെച്ചൂര്‍ പശുവും ഇവിടെയുണ്ട്. ആറേക്കര്‍ നെൽപ്പാടമുണ്ടെങ്കിലും അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ കൃഷി ചെയ്യുന്നില്ല. കരിമ്പു കൃഷി ചെയ്യുന്നുണ്ട്. മുളകള്ക്കിടയിലെ വാഴകൃഷിയിലൂടെ മികച്ച വരുമാനം അധികമായി ലഭിക്കുന്നുണ്ടെന്നും ടോമി പറയുന്നു. തേനിച്ച കൃഷിയുമുണ്ട്. ടോമിക്കു സഹായവുമായി ഭാര്യ ആന്‍സി തോമസും മക്കളും എന്ജിനിയര്മാരുമായ ജോര്‍ജ്, തോമസ്, ജെയിംസ് എന്നിവരും ഒപ്പമുണ്ട്.
Tags : nattu vishesham Tommy's bamboo 100 mark